Visitors

Thursday, 6 October 2011

പൃഥ്വിരാജ്


ഇങ്ങനെ പോയാല്‍ എസ്.എം.എസ് സൂപ്പര്‍സ്റ്റാര്‍ ടിന്റുമോന്റെ കിരീടം സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജ് കയ്യടക്കും. പുള്ളിക്കാരന്‍ പറയാറുള്ള തമാശകളെല്ലാം ഇപ്പോള്‍ പൃഥ്വിരാജാണ് പറയുന്നത്. ഡുണ്ടുമോള്‍ക്ക് പകരം സുപ്രിയയും!
ടിന്റുമോന്‍ തമാശകള്‍ മാത്രമല്ല സന്തോഷ് പണ്ഡിറ്റിനെ തെറിപറഞ്ഞാനന്ദിച്ച ഫേസ്ബുക്ക് പേജുകളിലും ഇപ്പോള്‍ നിറയുന്നത് പൃഥ്വിരാജ് എന്ന പേരാണ്. ഇത്രമാത്രം ക്രൂശി(ക്ഷി)ക്കപ്പെടാന്‍ ഈ നടന്‍ എന്ത് തെറ്റ
ാണ് മലയാള സിനിമയോട് ചെയ്തിട്ടുള്ളതെന്ന് ആരും സംശയിച്ചുപോകാം. പക്ഷെ കാരണങ്ങള്‍ക്ക് യാതൊരു പഞ്ഞവുമില്ല.
മലയാളത്തിലെ ഒട്ടുമിക്ക നടന്‍മാര്‍ക്കും ഉള്ള ഗുണങ്ങളില്‍ പലതും പൃഥ്വിക്കില്ല എന്നതാണ് പ്രധാന കാരണം. ആളുകളെ സോപ്പടിക്കാന്‍ അറിയില്ല. അപ്രിയ സത്യങ്ങള്‍ തുറന്നുപറയും. സ്വന്തം നിലപാടില്‍ ഉറച്ചുനില്‍ക്കും. ‘ഞാനെന്റെ ഭാര്യയെ മോളൂവെന്ന് വിളിച്ചില്ലെങ്കില്‍ അവള്‍ പിണങ്ങും, ജപ്പാനില്‍ നിന്ന് വന്നപ്പോള്‍ അവള്‍ക്കൊരു മാല വാങ്ങിക്കൊടുത്തു, എന്നിങ്ങനെയുള്ള പഞ്ചാര വര്‍ത്തമാനങ്ങള്‍ ചാനലുകള്‍ക്കു മുന്നില്‍ വിളമ്പാറില്ല. സ്വന്തം നിലപാടില്‍ ഉറച്ചുനില്‍ക്കും, ഞാന്‍ പ്രണയിക്കുന്നു എന്ന് കൊട്ടിഘോഷിച്ച് നടന്നില്ല. ഇതിനൊക്കെ പുറമേ ക്യാമറകളുടെ നടുവില്‍ നിന്ന് വിവാഹം കഴിച്ചില്ല.
പൃഥ്വിയുടെ ‘അഹങ്കാര’ത്തിനെതിരെയുള്ള ഈ ക്യാമ്പിയിനിങ്ങ് ശക്തമായത് അദ്ദേഹത്തിന്റെ വിവാഹത്തിനുശേഷമാണ്. സ്ത്രീകള്‍ മാത്രമാണ് ഇതിനു പിന്നില്‍പ്രവര്‍ത്തിച്ചതെങ്കില്‍ ആരാധകന്‍ വിവാഹം കഴിച്ചതിന്റെ ആത്മരോഷം തരുണീമണികള്‍ തീര്‍ക്കുന്നതാണെന്നു പറയാമായിരുന്നു. പക്ഷെ പുരുഷന്‍മാരാണ് പൃഥ്വിരാജ് വൈരികളില്‍ ഭൂരിഭാഗവും എന്നാണ് മനസിലാക്കാന്‍ കഴിഞ്ഞത്.
വിവാഹം കഴിക്കുന്നത് അഞ്ചാറ് വര്‍ഷം മുമ്പ് എനിക്ക് വിവാഹമുണ്ട് എന്ന് പറഞ്ഞ്, ചാനലുകളായ ചാനലുകള്‍ മുഴുവനിലും മുഖം കാണിച്ചും, ഭാവി വധുവിനൊപ്പം ഐസ്‌ക്രീം കഴിക്കുകയും, തിരയെണ്ണുകയും ചെയ്യുന്ന ചിത്രങ്ങള്‍ സിനിമാ വാരികളിലൂടെയും മറ്റും പ്രദര്‍ശിപ്പിച്ചും തന്റെ വിവാഹത്തെ ഒരു ആഗോള പ്രതിഭാസമാക്കാന്‍ പൃഥ്വി തയ്യാറായില്ല എന്നത് ശരിയാണ്. സ്വന്തം വിവാഹം എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ആര്‍ക്കുമുണ്ട്. സിനിമാ താരമാണെന്നതുകൊണ്ട് പൃഥ്വിക്ക് ആ അവകാശമില്ലാതാവുന്നില്ല. അഞ്ചാറ് വര്‍ഷം മുമ്പ് അങ്ങ് ബോളിവുഡില്‍ ഐശ്വര്യയും, അഭിഷേകും വിവാഹിതരായപ്പോഴും മാധ്യമങ്ങള്‍ പടിക്ക് പുറത്തായിരുന്നു. എന്നാല്‍ ഇതിന്റെ പേരില്‍ അവരെയാരും തെറിപറഞ്ഞതായി കേട്ടിട്ടില്ല. പക്ഷെ പൃഥ്വിരാജ് അങ്ങനെ ചെയ്തത് കുറ്റം.
മറ്റേതൊരു താരപത്‌നിക്കും കിട്ടാത്ത ഭാഗ്യമാണ് സുപ്രിയയ്ക്ക് കിട്ടിയിരിക്കുന്നത്. സിനിമയില്‍ സജീവമായിരുന്ന കാലത്ത് വിവാഹം കഴിച്ച മജ്ഞുവാര്യര്‍ക്കു പോലും ഒരു നടന്റെ ഭാര്യയെന്ന നിലയില്‍ ഇത്ര പബ്ലിസിറ്റി കിട്ടിക്കാണില്ല. സുപ്രിയയോടുള്ള വൈര്യാഗ്യത്തിനു പിന്നില്‍ ഒരു ചാനല്‍ ഇന്റര്‍വ്യൂയില്‍ അവര്‍ പറഞ്ഞ വാചകങ്ങളാണെന്നാണ് അറിയുന്നത്. ‘മലയാളസിനിമയില്‍ നന്നായി ഇംഗ്ലീഷ് പറയുന്ന നടന്‍മാരില്‍ ഒരാള്‍’ എന്ന അര്‍ത്ഥത്തില്‍ സുപ്രിയ പറഞ്ഞകാര്യം ‘മലയാള സിനിമയില്‍ ഇംഗ്ലീഷ് അറിയാവുന്ന നടന്‍ പൃഥ്വിമാത്രമാണെന്ന്’ തരത്തില്‍ വ്യാഖ്യാനിച്ചു. പക്ഷെ ഇതൊന്നും കണ്ട് പൃഥ്വി കുലുങ്ങാത്തതാണ് ഇവരെ കൂടുതല്‍ വേദനിപ്പിക്കുന്നത്.
അടുത്തിടെ ഒരു ചാനല്‍പരിപാടിയില്‍ മല്ലിക സുകുമാരന്‍ പറഞ്ഞത് ഇങ്ങനെയാണ് ‘മോനേ നിന്നെക്കുറിച്ച് ഫേസ്ബുക്കില്‍ അങ്ങനെ പറയുന്നുണ്ട്, ഇങ്ങനെ പറയുന്നുണ്ട്’ എന്നൊക്കെ ഞാന്‍ അവനോട് പറഞ്ഞു. ‘അമ്മേ ഞാന്‍ അതൊന്നും കണ്ടിട്ടില്ല, അമ്മയെന്തിനാ അതൊക്കെ ശ്രദ്ധിക്കാന്‍ പോയത്’ എന്നാണ് പൃഥ്വി മറുപടി പറഞ്ഞത്.’ ഇതൊക്കെ കേള്‍ക്കുമ്പോള്‍ ഞരമ്പുരോഗികള്‍ ഫോട്ടോ മോര്‍ഫ് ചെയ്തും ചീത്തവിളിച്ചും കളിയാക്കിയും ദേഷ്യം തീര്‍ക്കുന്നതില്‍ ഒരു തെറ്റും പറയാനാവില്ല.
ഒരു നടനെ/നടിയെ പ്രേക്ഷകര്‍ക്ക് വിമര്‍ശിക്കാം, കുറ്റപ്പെടുത്താം, ഉപദേശിക്കാം, ഇനി അഭിനയിക്കരുതെന്ന് പറയാം. അന്‍പതും നൂറും നല്‍കി തിയ്യേറ്ററില്‍ സിനിമ കാണുന്ന പ്രേക്ഷകന് തീര്‍ച്ചയായും അതിനുള്ള അധികാരമുണ്ട്. പക്ഷെ ഇതിന്റെ എല്ലാം അടിസ്ഥാനം അയാളുടെ അഭിനയമായിരിക്കണം. എന്നാല്‍ നടന്റെ സ്വകാര്യ ജിവിതത്തെയും അയാളുടെ ഭാര്യയെയും കുടുംബത്തെയും കീറിമുറിച്ചു പരിശോധിക്കുന്നത് പ്രേക്ഷകന്റെ അതിക്രമമാണ്. പൃഥ്വിരാജിന്റെ കാര്യത്തിലെന്നല്ല ഒരാളുടെ കാര്യത്തിലും ഇത് അനുവദിക്കാന്‍ കഴിയില്ല.
താരമേധാവിത്വം മലയാള സിനിമയെ കൊന്നുകൊണ്ടിരിക്കുന്നത് കാണുമ്പോള്‍ മിണ്ടാതെ അത് ചെയ്യുന്നവര്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുന്നവരാണ് പൃഥ്വിരാജിനെ ആക്രമിക്കുന്നതില്‍ മുന്‍പന്തിയില്‍. ജരാനര ബാധിച്ച നായകന്‍മാര്‍ 18 കാരികള്‍ക്കൊപ്പം ആടിപ്പാടുമ്പോള്‍ കയ്യടിക്കുന്നവര്‍ക്ക് പൃഥ്വിരാജിനെപ്പോലുള്ള യുവാക്കളോട് അസൂയ തോന്നുന്നത് സാധാരണമാണ്. ഇവര്‍ നടപ്പാക്കുന്നത് ആരുടെ അജണ്ടയാണെന്ന് ഇവര്‍ക്കേ അറിയൂ. എന്തായാലും പൃഥ്വിരാജ് എന്ന വ്യക്തിയെയോ, നടനെയോ ഈ ഈ കോലാഹലങ്ങള്‍ തകര്‍ക്കില്ല. അദ്ദേഹത്തിന് കഴിവുണ്ടെങ്കില്‍ സിനിമയെ സ്‌നേഹിക്കുന്നവര്‍, നല്ല സിനിമ ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നവര്‍ പൃഥ്വിരാജിനെ പ്രോത്സാഹിപ്പിച്ചുകൊണ്ടേയിരിക്കും.

No comments:

Post a Comment