Visitors

Friday 7 October 2011

പനി മരുന്നിന് പലനിറം



തിരുവനന്തപുരം: പനി ചികിത്സയ്ക്കായി സര്‍ക്കാര്‍ ആസ്പത്രികളില്‍ നല്കുന്ന മരുന്നിന്റെ നിറംമാറ്റം ഡോക്ടര്‍മാര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നു. സര്‍ക്കാര്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ വഴി നല്കിയ പാരസെറ്റമോള്‍ ഇഞ്ചക്ഷനാണ് എന്തുചെയ്യണമെന്നറിയാതെ ചില ആസ്പത്രികള്‍ പിടിച്ചുവെച്ചിരിക്കുന്നത്. എലിപ്പനിയടക്കമുള്ള പനി രോഗങ്ങള്‍ തടയാന്‍ ആരോഗ്യവകുപ്പ് പെടാപ്പാട് പെടുമ്പോഴാണ് ചികിത്സയ്ക്ക് ഉപയോഗിക്കേണ്ട മരുന്ന് തന്നെ ആശങ്കയ്ക്ക് കാരണമാകുന്നത്.

പാരസെറ്റമോളിന്റെ ഇളം തവിട്ടുനിറമുള്ള ആംപ്യൂളാണ് ഇതുവരെ ഇഞ്ചക്ഷനായി ഉപയോഗിച്ചുപോന്നത്. എന്നാല്‍ ഒരേ ബാച്ചില്‍ തന്നെ ജലത്തെ പോലെ നിറമില്ലാത്ത മരുന്നിന്റെ ആംപ്യൂളും ചില ആസ്പത്രികളില്‍ ലഭിച്ചിട്ടുണ്ട്. മരുന്ന് ശുദ്ധമല്ലെന്ന് തോന്നിയാല്‍ ഉപയോഗിക്കരുതെന്ന് കുറിപ്പുണ്ടെങ്കിലും മരുന്നിന്റെ നിറം മാറ്റം സംബന്ധിച്ച് അറിയിപ്പോ മരുന്നില്‍ പ്രത്യേക കുറിപ്പോ ഇല്ല. രണ്ട് ആംപ്യൂളുകളിലും മരുന്നിന്റെ ചേരുവകള്‍ ഒന്നുതന്നെയാണുതാനും.

ഇന്‍ഡോറിലെ നന്ദാനി മെഡിക്കല്‍ ലബോറട്ടറീസാണ് നിര്‍മാതാക്കള്‍. നന്ദിമോള്‍ എന്ന പേരിലുള്ള കെ. പി എം 1007 എന്ന ബാച്ചിലെ മരുന്നാണ് പ്രശ്‌നം സൃഷ്ടിച്ചിട്ടുള്ളത്. നന്ദാനി മെഡിക്കല്‍സിന്റെ ആംപിസിലിന്‍ ഇഞ്ചക്ഷന്‍, ഡെക്‌സാമെതാസോണ്‍ സോഡിയം ഇഞ്ചക്ഷന്‍ എന്നിവയുടെ ചില ബാച്ചുകള്‍ നേരത്തെ തന്നെ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ വിലക്കിയിട്ടുള്ളതാണ്. ഇരുമരുന്നുകളുടേയും കാര്യത്തില്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ അഞ്ച് വര്‍ഷത്തേക്ക് കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തിയിട്ടുമുണ്ട്.

മരുന്ന് സൂക്ഷിക്കുന്നതിലേയോ പാക്കിങ്ങിലേയോ അപാകം കൊണ്ട് ഇത്തരം നിറം മാറ്റം ഉണ്ടാകാമെന്ന് മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പേറേഷന്‍ മാനേജിങ് ഡയറക്ടര്‍ ബിജുപ്രഭാകര്‍ പറഞ്ഞു.

No comments:

Post a Comment