Visitors

Monday, 23 January 2012

പാനീയം (ചായ)



നൂറ്റാണ്ടുകളായി മനുഷ്യന്റെ ഏറ്റവും പ്രിയപ്പെട്ട പാനീയമായി പ്രചാരത്തിലുള്ളത് ചായ തന്നെ. ഇതിന്റെ ആരോഗ്യമൂല്യങ്ങള്‍ ശാസ്ത്രീയ പഠനങ്ങളിലൂടെ വെളിവായിക്കൊണ്ടിരിക്കുന്നു. ആധുനികലോകജനതയെ ഏറ്റവുമധികം അലട്ടുന്ന ഹൃദ്രോഗം, കാന്‍സര്‍ എന്നിവ പോലുള്ള രോഗങ്ങള്‍ തടയാന്‍ നമ്മുടെ ചായയ്ക്ക് കഴിവുണ്ടത്രേ. 

കഴിക്കുന്ന ആഹാരത്തിലൂടെയും ശ്വസിക്കുന്ന വായുവിലൂടെയും ശരീരത്തില്‍ നടക്കുന്ന സങ്കീര്‍ണ രാസപ്രക്രിയകളിലൂടെയും നിരവധി അപകടകാരികളായ രാസഘടകങ്ങള്‍ ശരീരത്തില്‍ കുമിഞ്ഞുകൂടുന്നുണ്ട്. ഫ്രീ റാഡിക്കലുകള്‍ എന്നറിയപ്പെടുന്ന ഇവ കോശങ്ങള്‍ക്ക് നാശമുണ്ടാക്കും. ഹൃദ്രോഗം, കാന്‍സര്‍, അമിതരക്തസമ്മര്‍ദ്ദം എന്നിവയ്‌ക്കൊക്കെ കാരണമായി ആധുനിക വൈദ്യശാസ്ത്രം ഫ്രീ റാഡിക്കലുകളെ കാണുന്നുണ്ട്.

വാര്‍ധക്യത്തിനും വാര്‍ധക്യത്തിലെ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഒരു പരിധിവരെ ഫ്രീ റാഡിക്കലുകള്‍ കാരണമാകുന്നു.
ഇവയെ നിര്‍വീര്യമാക്കുന്ന നിരോക്‌സീകരണ ഘടകങ്ങള്‍ ഒരളവുവരെ ശരീരംതന്നെ ഉല്‍പാദിപ്പിക്കും. നിരോക്‌സീകാരികളടങ്ങിയ മരുന്നുകളും ഇന്ന് പ്രചാരത്തിലുണ്ട്. രോഗപ്രതിരോധത്തിനും ശരീരത്തിന്റെ ആരോഗ്യസംരക്ഷണത്തിനും അനിവാര്യമായ നിരോക്‌സീകരണ ഘടകങ്ങള്‍ ചായയില്‍ പ്രകൃതി സുലഭമായി ഉള്‍പ്പെടുത്തിയിരിക്കുന്നു.

ചായയിലെ ഫേ്‌ളവനോയ്ഡുകളാണ് നിരോക്‌സീകാരികളായി പ്രവര്‍ത്തിക്കുന്നത്. പഴങ്ങള്‍, പച്ചക്കറികള്‍, സസ്യഎണ്ണ, ധാന്യങ്ങള്‍ എന്നിവയിലടങ്ങിയിട്ടുള്ള ബീറ്റാ കരോട്ടീന്‍, ജീവകം സി, ജീവകം ഇ എന്നിവയാണ് പ്രകൃതി സുലഭമായി നല്‍കുന്ന മറ്റ് നിരോക്‌സീകാരികള്‍.

ചായ ശീലമായ ആളുകള്‍ക്ക് ഹൃദയാഘാതം, മസ്തിഷ്‌കാഘാതം തുടങ്ങിയ രോഗങ്ങളുണ്ടാകാനുള്ള സാധ്യത ചായ കുടിക്കാത്തവരെ അപേക്ഷിച്ച് പകുതി മാത്രമാണെന്ന് 'ലാന്‍സെറ്റ്' മാഗസിനില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നുണ്ട്. അധിക രക്തസമ്മര്‍ദ്ദം, രക്തത്തിലെ അമിതമായ കൊളസ്‌ട്രോള്‍ എന്നിവയും പതിവായി ചായ കുടിക്കുക വഴി കുറയുമത്രേ.

പല്ലിനും മോണയ്ക്കും ഗുണം

ചായയുടെ മറ്റൊരു അത്ഭുതഗുണം അത് പല്ലുകള്‍ക്കും മോണയ്ക്കും നല്‍കുന്ന സംരക്ഷണമാണ്. പല്ലുകളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനും ദന്തക്ഷയം തടയുന്നതിനും ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടുള്ള ഏറ്റവും ഫലപ്രദമായ പദാര്‍ഥമാണ് ഫ്‌ളൂറൈഡ്. തേയിലച്ചെടി മണ്ണില്‍നിന്നു ഫ്‌ളൂറൈഡ് വലിച്ചെടുത്ത് അവയുടെ ഇലകളില്‍ ശേഖരിക്കുന്നു. പല്ലുകളുടെയും മോണയുടെയും ആരോഗ്യം നിലനിര്‍ത്തുന്നതിന് ആവശ്യമായ ഫ്‌ളൂറൈഡ് ശരീരത്തിനു ലഭ്യമാക്കാന്‍ ഏറ്റവും സ്വാഭാവിക മാര്‍ഗമാണ് പതിവായുള്ള ചായ.

നിരോക്‌സീകാരികളായ ഫേ്‌ളവനോയ്ഡുകളും ഫ്‌ളൂറൈഡിനോടൊപ്പം ദന്തസംരക്ഷണത്തിനു സഹായിക്കുന്നതായി കരുതപ്പെടുന്നു. ഇവ വഴി ദന്തക്ഷയം തടയാനാവുന്നതോടൊപ്പം സാധാരണയായി കാണപ്പെടുന്ന വായിലെ കാന്‍സറും ചായയുടെ പതിവായ ഉപയോഗം മൂലം കുറയുന്നതായി പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. അത്തിന്റെ അംശം കൂടുതലുള്ള കോള പോലുള്ള ശീതളപാനീയങ്ങള്‍ യഥാര്‍ഥത്തില്‍ മോണയുടെയും പല്ലുകളുടെയും രോഗങ്ങള്‍ക്കാണ് കാരണമാകുന്നത്.


ചായയിലുള്ള ടാനിന്‍ നേരിയ രീതിയില്‍ പല്ലുകള്‍ക്ക് നിറവ്യത്യാസമുണ്ടാക്കാമെങ്കിലും പതിവായി പല്ലുതേക്കുന്ന ശീലമുള്ളവര്‍ക്ക് അതിനു സാധ്യത കുറവാണ്. ആരോഗ്യമുള്ള ഒരാള്‍ക്ക് ദിവസം ഒന്നര ലിറ്ററോളം വെള്ളം വേണം. ശരീരത്തിനാവശ്യമില്ലാത്ത രാസവസ്തുക്കള്‍ പുറത്തുപോകാനാവശ്യമായ അളവില്‍ മൂത്രമുണ്ടാകുന്നതിനും ദഹനപ്രക്രിയയ്ക്കും ശരീരത്തിലെ മറ്റു രാസപ്രവര്‍ത്തനങ്ങള്‍ക്കും ഇത്രയും ജലാംശം ലഭിക്കേണ്ടതുണ്ട്.
ഇത് നമുക്കറിയാവുന്ന കാര്യമാണെങ്കിലും തിരക്കുപിടിച്ച ഇന്നത്തെ ജീവിതത്തില്‍ അത്രയൊന്നും വെള്ളം കുടിക്കുവാന്‍ നാം ശ്രദ്ധിക്കാറില്ല.

നാം കഴിക്കുന്ന അന്നപാനീയങ്ങളിലൂടെ ഇത്രയും ജലാംശം ശരീരത്തിനു ലഭിക്കാതാകുമ്പോള്‍ മൂത്രത്തിന്റെ അളവ് കുറയുന്നു. മൂത്രസഞ്ചിയിലെ അണുബാധ, മലബന്ധം എന്നിവയൊക്കെ ഇതുമൂലമുണ്ടാകുന്നു. ശരീരത്തിലെ ജലാംശം കുറയുന്നത് ഉന്മേഷക്കുറവിനും ക്ഷീണത്തിനും കാരണമാകുന്നു. ദിവസവും നാലഞ്ച് കപ്പ് ചായ ശീലമായവര്‍ക്ക് ആവശ്യമായ ജലത്തിന്റെ സിംഹഭാഗവും ചായയിലൂടെ ലഭ്യമാകുന്നു.

വൃക്കരോഗം, ഹൃദയത്തിന്റെ തളര്‍ച്ച എന്നിവയുള്ളവര്‍ക്ക് കുടിക്കേണ്ട വെള്ളത്തിന്റെയും മറ്റു പാനീയങ്ങളുടെയും അളവില്‍ നിയന്ത്രണങ്ങള്‍ വേണ്ടതുണ്ട്. മദ്യം കൂടുതലായി ഉപയോഗിക്കുന്നവര്‍ക്ക് മൂത്രത്തിന്റെ അളവ് ആവശ്യത്തിലധികമാകുകയും ശരീരത്തിന്റെ മൊത്തം ജലാംശം കുറയുകയും ചെയ്യുന്നു. കാപ്പിയിലെ പ്രധാന ഘടകമായ കഫീന്‍ ചെറിയ അളവില്‍ ചായയിലും അടങ്ങിയിരിക്കുന്നതിനാല്‍ കാപ്പിയുടെ പ്രത്യേകതകളൊക്കെ ഒരു പരിധിവരെ ചായയ്ക്കും അവകാശപ്പെടാവുന്നതാണ്.

ഒരു കപ്പ് കാപ്പിയിലുള്ളതിന്റെ പകുതിയോളം കഫീന്‍ ഒരു കപ്പ് ചായയില്‍ അടങ്ങിയിട്ടുണ്ട്.
കഫീന്‍ അടങ്ങിയ ചായ, കാപ്പി പോലുള്ള പാനീയങ്ങള്‍ അമിതമായി ഉപയോഗിക്കുന്നത് ആമാശയത്തിലും കുടലിലും അള്‍സര്‍ ഉള്ള രോഗികള്‍ക്ക് അള്‍സര്‍ ഉണങ്ങുന്നതിന് തടസ്സമാകും.

മധുരം കൂടരുത്

ദിവസം അഞ്ചാറു കപ്പ് ചായ ശീലമായവര്‍ അതിലെ മധുരം കൂടാതെ നോക്കേണ്ടതുണ്ട്. സ്ഥിരമായി അമിതമധുരം ഉപയോഗിക്കുന്നത് ആരോഗ്യത്തിന് നന്നല്ല. അമിതവണ്ണം, പ്രമേഹം, പാരമ്പര്യമായി പ്രമേഹസാധ്യത തുടങ്ങിയ രോഗങ്ങളുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കുക.
ചില വികസിത രാജ്യങ്ങളില്‍ നടന്ന പഠനങ്ങളില്‍ 30 ശതമാനത്തോളം ആളുകള്‍ മാത്രമേ ചായയില്‍ മധുരം ചേര്‍ക്കുന്നുള്ളൂ. എന്നാല്‍ 98 ശതമാനം പേരും ചായയില്‍ പാല്‍ ചേര്‍ക്കുന്നു.

പാലിന്റെ ഗുണങ്ങളും അതുമൂലം ചായയിലൂടെ ലഭ്യമാകുന്നു. മൊത്തം ഉപയോഗിക്കപ്പെടുന്ന പാനീയങ്ങളില്‍ 40 ശതമാനം ചായയാണ്. 20 ശതമാനം കാപ്പിയും 20 ശതമാനം മറ്റു ശീതളപാനീയങ്ങളും 16 ശതമാനം മദ്യവുമാണ്. കുടിക്കപ്പെടുന്ന ചായയുടെ 85 ശതമാനവും വീട്ടില്‍ നിന്നാണ്, ബാക്കി പുറത്തുനിന്നും. ഫ്‌ളാവനോയ്ഡുകള്‍ക്ക് പുറമെ ജീവകം എ, സി എന്നീ നിരോക്‌സീകാരികളും ബി-1, ബി-2, ബി-6, ഫോളിക് ആസിഡ് എന്നീ ജീവകങ്ങളും ചെറിയ അളവില്‍ ചായയിലുണ്ട്. ചായയില്‍ സുലഭമായ രണ്ട് ധാതുക്കള്‍ മാംഗനീസ്, പൊട്ടാസ്യം എന്നിവയാണ്.

മാംഗനീസ് എല്ലുകളുടെയും ശരീരത്തിന്റെയും വളര്‍ച്ചയ്ക്ക് ആവശ്യമാണ്. ശരീരത്തില്‍ പൊട്ടാസ്യത്തിന്റെ അളവ് കുറയുന്നത് ഹൃദയമിടിപ്പിന്റെ ക്രമംതെറ്റലിനും ക്ഷീണം, തളര്‍ച്ച എന്നിവയ്ക്കും കാരണമാകുന്നു. ദിവസവും പതിവായ 5-6 കപ്പ് ചായയിലൂടെ ശരീരത്തിനാവശ്യമായ പൊട്ടാസ്യത്തിന്റെ മുക്കാല്‍ഭാഗവും മാംഗനീസിന്റെ പകുതിയോളവും ലഭ്യമാകുന്നു.

പൊട്ടാസ്യത്തിന്റെ അളവ് ചായയില്‍ കൂടുതലായതിനാല്‍ വൃക്കരോഗമുള്ളവര്‍ക്ക് ചായ നന്നല്ല. വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാകുമ്പോള്‍ മൂത്രത്തിലൂടെ പുറത്തുപോകുന്ന പൊട്ടാസ്യത്തിന്റെ അളവ് കുറയുന്നു. ഇതുമൂലം ശരീരത്തില്‍ പൊട്ടാസ്യത്തിന്റെ അളവ് അപകടകരമായി വര്‍ധിക്കുന്നു. പ്രായം കൂടിയ പുരുഷന്മാരില്‍ സാധാരണയായുള്ള പ്രോസ്റ്റേറ്റ് കാന്‍സറിനുള്ള സാധ്യത ചായ ശീലമായവര്‍ക്ക്, ചായ കുടിക്കാത്തവരെക്കാള്‍ 30 ശതമാനം കുറവാണ്.

വന്‍കുടല്‍, പാന്‍ക്രിയാസ് എന്നിവയിലെ കാന്‍സറും ചായ കുടിക്കുന്നവര്‍ക്ക് കുറവാ
ണ്.
പതിവായ ചായ ശീലമുള്ളവരില്‍ മദ്യപാനം, പുകവലി, വെറ്റില മുറുക്കല്‍ എന്നീ ദുശ്ശീലങ്ങളും പൊതുവെ കുറവായാണ് കാണപ്പെടുന്നത്.

കാമല്ലിയ സൈനന്‍സിസ് എന്ന ശാസ്ത്രീയനാമമുള്ള തേയിലച്ചെടിയുടെ ഇലയില്‍ നിന്നാണ് തേയില ഉല്‍പാദിപ്പിക്കപ്പെടുന്നത്. ഇലകള്‍ 'ഫെര്‍മന്‍േറഷന്‍' ചെയ്യപ്പെടുന്നതിന്റെ തോതനുസരിച്ച് രുചിയില്‍ വ്യത്യസ്തതയുള്ള കറുത്ത തേയിലയും പച്ചത്തേയിലയുമുണ്ടാകുന്നു. ഈ രണ്ടുതരം തേയിലകള്‍ തമ്മില്‍ പോഷകഘടകങ്ങളില്‍ സാരമായ വ്യത്യാസമില്ല. ലോകത്ത് തേയില ഉല്‍പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ പ്രമുഖസ്ഥാനം ഇന്ത്യക്കുണ്ട്. ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കപ്പെടുന്നത് പ്രധാനമായും കറുത്ത തേയിലയാണ്.

ശരിയായ ജീവിതശൈലിയും സമീകൃതമായ ആഹാരക്രമവുമാണ് രോഗങ്ങള്‍ തടയുന്നതിനും ആരോഗ്യം നിലനിര്‍ത്തുന്നതിനുമുള്ള പ്രധാന മാര്‍ഗങ്ങളെന്നത് പൊതുവെ അംഗീകരിക്കപ്പെടുന്ന വസ്തുതയാണ്. മനസ്സിനെ മയക്കുന്ന പരസ്യങ്ങളില്‍ ആകൃഷ്ടരായി കുളിര്‍മയുടെ ആവരണമണിഞ്ഞ വിലയേറിയ കൃത്രിമ പാനീയങ്ങള്‍ക്കു പിറകെ പോകുന്നതിനു പകരം പ്രകൃതിയുടെ തനതായ ഈ അമൂല്യപാനീയം പതിവാക്കുന്നത് ആരോഗ്യകരമായ ജീവിതശൈലിയുടെ ഭാഗംതന്നെ.

ഡോ. എ. സിയാദ്

കണ്‍സള്‍ട്ടന്‍റ് ഫിസിഷ്യന്‍,
എ.കെ.ജി. റോഡ്, ഇടപ്പള്ളി, കൊച്ചി

ജീവിക്കാന്‍ വേണ്ടി തിന്നുക



ഡോ. വട്ടവിള വിജയകുമാര്‍
വീണ്ടുവിചാരമില്ലാതെ തിരഞ്ഞെടുക്കുന്ന ഭക്ഷണങ്ങള്‍ക്കൊപ്പമെത്തുന്ന കൊഴുപ്പ്
ഹൃദയത്തിന്റെയും ധമനികളുടെയും ആരോഗ്യം ക്ഷയിപ്പിക്കും


മെയ്യനങ്ങാതെ കിട്ടുന്നതെന്തും തൊണ്ട തൊടാതെ വിഴുങ്ങാന്‍ തുടങ്ങിയപ്പോള്‍ മലയാളിയെയും ജീവിതശൈലീ രോഗങ്ങള്‍ പിടികൂടി. എന്തിനെയും ഏതിനെയും അനുകരിക്കുന്ന നാം തനത് ഭക്ഷണങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ട് സായിപ്പിന്റെ ജീവിതം പകര്‍ത്തി എഴുതാന്‍ തുടങ്ങിയതു മുതലാണ് ജീവിതശൈലീ രോഗങ്ങള്‍ നമ്മുടെ ഇടയിലും വ്യാപകമായത്. തെറ്റായ ജീവിതചര്യയും അശാസ്ത്രീയമായ ആഹാരരീതിയും മെയ്യനങ്ങാതെയുള്ള പ്രകൃതവും ശീലമായപ്പോള്‍ ജീവന്‍ നിലനിര്‍ത്താന്‍ ഭക്ഷണത്തോടൊപ്പം മരുന്നും കഴിക്കണമെന്ന അവസ്ഥയിലെത്തി. മേല്പറഞ്ഞ ഘടകങ്ങളാണ് ജീവിതശൈലീരോഗങ്ങള്‍ക്ക് മുഖ്യ കാരണങ്ങളെങ്കിലും മദ്യം, മയക്കുമരുന്ന്, പുകവലി, വ്യായാമക്കുറവ് എന്നിവ രോഗങ്ങളുടെ ആക്കം കൂട്ടി. ഇന്ന് 270 ദശലക്ഷം ആളുകള്‍ ജീവിതശൈലീരോഗങ്ങള്‍ക്കടിമകളാണെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.

പ്രമേഹം (ടൈപ്പ്-2), ഹൃദ്രോഗം, വൃക്കകളുടെ തളര്‍ച്ചയും പ്രവര്‍ത്തനവൈകല്യവും, കരള്‍രോഗം, അര്‍ബുദം, ശ്വാസകോശരോഗങ്ങള്‍, എല്ലുപൊട്ടല്‍, പക്ഷാഘാതം, മറവിരോഗം, മേധാക്ഷയം തുടങ്ങിയ ഒരു ഡസനോളം രോഗങ്ങളാണ് ഈ ലിസ്റ്റില്‍ പെടുന്നത്. ഇറച്ചി, പാല്‍, പാലുത്പന്നങ്ങള്‍, എണ്ണ, കൃത്രിമ പഴച്ചാറ്, മദ്യം മുതലായവയുടെ ഉപയോഗം കൂടുകയും നാരടങ്ങിയ, പോഷകഗുണങ്ങളാല്‍ സമൃദ്ധമായ നാടന്‍ വിഭവങ്ങളുടെ ഉപയോഗം കുറഞ്ഞതും പ്രസ്തുത രോഗങ്ങള്‍ക്ക് വഴിയൊരുക്കി എന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇത്തരം രോഗങ്ങള്‍ക്ക് നമ്മളും അടിമപ്പെട്ടു എന്നറിയുന്നത് മറ്റേതെങ്കിലും രോഗങ്ങള്‍ക്ക് ചികിത്സതേടി പോകുന്ന സമയത്തായിരിക്കും. അതുകൊണ്ട് തുടക്കത്തിലേ കണ്ടെത്തി ചികിത്സിക്കാനും കഴിയില്ല.

മാംസാഹാരങ്ങളോടുള്ള താത്പര്യക്കൂടുതലും എണ്ണയില്‍ വറുത്ത ഭക്ഷണത്തിനുമേലുള്ള ഒടുങ്ങാത്ത ആഗ്രഹവും അജിനോമൊട്ടൊ പോലുള്ള രുചിഭീമന്മാരുടെ അകമ്പടിയിലെത്തുന്ന ഭക്ഷ്യവസ്തുക്കളോടുള്ള അഭിനിവേശവും വിവിധ തരത്തിലുള്ള അര്‍ബുദങ്ങള്‍ക്ക് കാരണമായെന്ന് ഗവേഷണം വെളിപ്പെടുത്തുന്നു. തെറ്റായ ആഹാരരീതിയും മെയ്യനങ്ങാതെയുള്ള ജോലിയുംമൂലം യുവാക്കളെപ്പോലും ടൈപ്പ്-2 പ്രമേഹം പിടികൂടുന്നു. ഇന്ത്യയില്‍ നഗരങ്ങളിലെ 11 ശതമാനം കുട്ടികളും ഗ്രാമങ്ങളിലെ മൂന്നു ശതമാനം കുട്ടികളും (പതിനഞ്ചിനു മുകളില്‍) പ്രമേഹരോഗികളാണെന്നാണ് കണക്ക്. 2020 ആകുമ്പോഴേക്കും 30 ദശലക്ഷം യുവാക്കള്‍ പ്രമേഹരോഗികളാകുമെന്ന് പറയുമ്പോള്‍ പ്രമേഹത്തിന്റെ കാര്യത്തില്‍ ഇന്ത്യ ഒന്നാമതെത്തുകയും കേരളം അതിന്റെ തലസ്ഥാനമാവുകയും ചെയ്യുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

പ്രമേഹത്തോടനുബന്ധിച്ചുള്ള റെറ്റിനൊപ്പതി (അന്ധതയ്ക്കുവരെ കാരണമാകുന്ന കണ്ണുരോഗം), വൃക്കകളുടെ തളര്‍ച്ച എന്നിവയും യുവത്വത്തിന് നേരേ വാളോങ്ങി നില്ക്കുന്നു. വീണ്ടുവിചാരമില്ലാതെ തിരഞ്ഞെടുക്കുന്ന ഭക്ഷണങ്ങള്‍ക്കൊപ്പമെത്തുന്ന കൊഴുപ്പ് ഹൃദയത്തിന്റെയും ധമനികളുടെയും ആരോഗ്യം ക്ഷയിപ്പിക്കുമെന്നുള്ളത് തെളിയിക്കപ്പെട്ട വസ്തുതയാണ്. വര്‍ണക്കൂടുകളില്‍ വില്‍ക്കുന്ന ഭക്ഷ്യവസ്തുക്കളില്‍ ചേര്‍ക്കുന്ന രാസപദാര്‍ഥങ്ങള്‍ മര്‍മപ്രധാനങ്ങളായ അവയവങ്ങളെ ദുര്‍ബലപ്പെടുത്തുന്നതിനൊപ്പം മേധാക്ഷയം പോലുള്ള ഗുരുതര പ്രശ്‌നങ്ങളുണ്ടാക്കും.

ഇന്ന് ഇന്ത്യയില്‍ 21-നും 52-നും ഇടയ്ക്കുള്ള, ഏതെങ്കിലും തരത്തിലുള്ള ജോലിചെയ്തു ജീവിക്കുന്ന 68 ശതമാനം സ്ത്രീകള്‍ പൊണ്ണത്തടി, പ്രമേഹം, നടുവേദന, വിഷാദം, രക്താതിമര്‍ദം തുടങ്ങിയ രോഗങ്ങളാല്‍ വീര്‍പ്പുമുട്ടുകയാണെന്നാണ് പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്.
ഇവരില്‍ 22 ശതമാനം പേരും ജീവിതത്തിന്റെ ഇരു കരകളും കൂട്ടിമുട്ടിക്കാനുള്ള തത്രപ്പാടിനൊപ്പം ജീവന്‍ നിലനിര്‍ത്താന്‍ 5000-50000 രൂപവരെ പ്രതിവര്‍ഷം മരുന്നിനായി ചെലവഴിക്കുന്നുണ്ടത്രെ.
പകര്‍ച്ചവ്യാധികളെ നിര്‍മാര്‍ജനം ചെയ്തുകൊണ്ടിരിക്കുന്ന ശാസ്ത്രംപോലും ജീവിതശൈലീ രോഗങ്ങള്‍ക്കു മുന്നില്‍ പകച്ചുനില്ക്കുമ്പോള്‍ മരുന്നുകൊണ്ട്, മരണം നീട്ടിവെക്കാമെന്നല്ലാതെ പൂര്‍ണമോചനം രോഗങ്ങളില്‍നിന്ന് സാധ്യമല്ലെന്ന് വൈദ്യശാസ്ത്രവും വ്യക്തമാക്കുന്നു. അപ്പോള്‍ നമുക്ക് ചെയ്യാന്‍ കഴിയുന്നത് ജീവിതശൈലി മാറ്റുക മാത്രമാണ്.

എങ്ങനെ നിയന്ത്രിക്കാം

തിന്നാന്‍ വേണ്ടി ജീവിക്കാതെ ജീവിക്കാന്‍ വേണ്ടി തിന്നുക.
വറുത്തതും പൊരിച്ചതുമായ ഭക്ഷണം കുറയ്ക്കുക
നാരടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക
മത്സ്യം, പച്ചക്കറികള്‍, ഇലക്കറികള്‍ എന്നിവ ഭക്ഷണത്തിലുള്‍പ്പെടുത്തുക.
പഴച്ചാറ് ഉപേക്ഷിച്ച് പഴവര്‍ഗങ്ങള്‍ കഴിക്കുക
ഉപ്പ്, പഞ്ചസാര, എണ്ണ എന്നിവ കുറയ്ക്കുക
മദ്യം, മയക്കുമരുന്ന്, പുകവലി വര്‍ജിക്കുക
ആവുന്ന തരത്തിലുള്ള ജോലികള്‍ ചെയ്യുക
വ്യായാമം ശീലിക്കുക. ദിവസേന 30 മിനിറ്റെങ്കിലും നടക്കുക
പിരിമുറുക്കം പിടിമുറുക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. തന്നെക്കുറിച്ചുള്ള ചിന്തകള്‍ക്കൊപ്പം അന്യന്റെ പ്രശ്‌നങ്ങളും അറിയാന്‍ ശ്രമിക്കുക
യോഗ ശീലിക്കുക
35 കഴിഞ്ഞവര്‍ രക്തപരിശോധന നടത്തി രക്തത്തിലെ ഘടകങ്ങള്‍ സാധാരണ നിലയിലാണെന്ന് ഉറപ്പുവരുത്തുക
മണിക്കൂറുകളോളം ടി.വി.ക്കു മുന്നില്‍ ചടഞ്ഞിരിക്കുന്നത് ഒഴിവാക്കുക
വ്യക്തിശുചിത്വത്തിനൊപ്പം സാമൂഹിക ശുചിത്വത്തിനും ഊന്നല്‍ നല്‍കുക
ബേക്കറി സാധനങ്ങള്‍ കഴിയുന്നതും കുറയ്ക്കുക
വാതകം നിറച്ച ദാഹശമനികളൊഴിവാക്കുക
ആമാശയം എന്തിനെയും ഏതിനെയും ദഹിപ്പിക്കാനുള്ള സെമിത്തേരിയല്ലെന്നു തിരിച്ചറിയുക

ആത്മവിചിന്തനം

ഉയര്‍ന്ന ആരോഗ്യമുള്ളവരാണെന്ന് സ്വയം അഹങ്കരിക്കുമ്പോഴും വര്‍ധിച്ച രോഗാതുരതയാണ് നമുക്കുള്ളതെന്ന സത്യം തിരിച്ചറിയണം. ആരോഗ്യമെന്നാല്‍ ഹൈടെക് ചികിത്സയല്ലെന്നും ചികിത്സകൊണ്ട് മരണം നീട്ടിവെക്കാനേ കഴിയുകയുള്ളൂവെന്നും മനസ്സിലാക്കണം. 'എല്ലു മുറിയെ പണിചെയ്ത് പല്ലു മുറിയെ തിന്ന' ആ നല്ല ഇന്നലെകളെ ഓര്‍ക്കുക.

Wednesday, 18 January 2012

ഭക്ഷണനിയന്ത്രണം

ജീവിതത്തിലെ വിവിധതരം വിപരീത ഭാവങ്ങള്‍ രക്തസമ്മര്‍ദത്തിന് വഴിതെളിക്കുന്നു. ഉല്‍ക്കണു, അസഹിഷ്ണുത, കൃത്യനിഷുയില്ലായ്മ, മായം ചേര്‍ത്ത ഭക്ഷണം, ഫാസ്റ്റ് ഫുഡുകള്‍, അനാരോഗ്യകരമായ ഭക്ഷണചര്യ തുടങ്ങി ആധുനിക ജീവിതത്തിലെ പല രീതികളും രക്തസമ്മര്‍ദത്തിലേക്കു നയിക്കുന്നവയാണ്. രക്തസമ്മര്‍ദം രോഗമല്ല; മറിച്ച് പല രോഗങ്ങളിലേക്കും വിരല്‍ ചൂണ്ടുന്ന രോഗലക്ഷണമാണ്. ഇതിന്റെ പ്രധാന കാരണമാവട്ടെ തെറ്റായ ചര്യയും. അതുകൊണ്ട് ഭക്ഷണത്തില്‍ ശ്രദ്ധിച്ചാല്‍ മരുന്നിന്റെ ഉപയോഗമില്ലാതെതന്നെ രക്തസമ്മര്‍ദം ഒഴിവാക്കാനും നിയന്ത്രിക്കാനുമാവും.

വ്യാവസായിക വിപ്ലവത്തിന്റെ ഫലമായി മനുഷ്യന്റെ ഭക്ഷണചര്യയിലേക്ക് കടന്നുവന്ന ഇനങ്ങളാണ് ഉപ്പും പഞ്ചസാരയും സംസ്‌കരിച്ചു പോഷണമൂല്യങ്ങള്‍ നീക്കിയ ഭക്ഷണസാധനങ്ങളും. തുടക്കത്തില്‍ പ്രധാനമായും സമ്പന്നവര്‍ഗത്തില്‍ ഒതുങ്ങിയിരുന്ന ഇവ ക്രമേണ സാധാരണക്കാര്‍ക്കും പ്രാപ്യമാകുകയും രക്തസമ്മര്‍ദം വ്യാപകമാകുകയും ചെയ്തു. രക്തസമ്മര്‍ദമുള്ള പലരുടേയും ഭക്ഷണം പരിശോധിച്ചാല്‍ ഇവയുടെ ആധിക്യം വ്യക്തമാകും.

ഉപ്പ് പ്രധാന വില്ലന്‍

ഉപ്പിന്റെ ഉപയോഗമാണ് രക്തസമ്മര്‍ദത്തില്‍ ആദ്യം കൈകാര്യം ചെയ്യേണ്ടത്. ശരീരകോശങ്ങള്‍ക്ക് ആവശ്യമില്ലാത്ത ഒരു അജൈവവവസ്തുവായ ഉപ്പ് ശരീരകോശങ്ങളുടെ ഘടനയെയും ആമാശയത്തിന്റെ സുസ്ഥിതിയെയും രക്തപരിസരണത്തെയും ബാധിക്കുകയും മറ്റു ഭക്ഷണ സാധനങ്ങളുടെ ദഹനത്തെയും ആഗീരണത്തെയും തടസ്സപ്പെടുത്തുകയും ചെയ്യുന്നുവെന്നാണ് ഒരു ചിന്താഗതി. ഹൃദയം, വൃക്ക, കരള്‍ എന്നിവയെ രോഗഗ്രസ്തമാക്കാനും രോഗം വന്നാല്‍ മൂര്‍ച്ഛിക്കാനും ഇടയാക്കുന്ന ഉപ്പ് കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യേണ്ടതാണ്.

നാം സാധാരണ കഴിക്കുന്ന ഭക്ഷണത്തില്‍തന്നെ ശരീരത്തിന് ആവശ്യമായ സോഡിയത്തിന്റെ അംശം അടങ്ങിയിട്ടുണ്ട്. ഉപ്പു കുറയ്ക്കുക എന്ന ശീലത്തിന് രോഗമുണ്ടാകുന്നതുവരെ കാത്തിരിക്കേണ്ട. ഇത് രക്തസമ്മര്‍ദം ഒഴിവാക്കാനുള്ള മാര്‍ഗമാണ്. എന്നാല്‍ അധികമായി വിയര്‍ക്കുന്ന ജോലികളിലും മറ്റും ഏര്‍പ്പെടുന്നവര്‍ക്ക് വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്ന സോഡിയം ക്ലോറൈഡ് കറിയുപ്പ് ചേര്‍ത്ത വെള്ളമോ ഉപ്പിലിട്ടതോ കഴിച്ച് നികത്തേണ്ട ആവശ്യമുണ്ട്.

അമിതഭക്ഷണം

അമിതഭക്ഷണവും അതുമൂലമുണ്ടാകുന്ന പൊണ്ണത്തടിയുമാണ് രക്തസമ്മര്‍ദത്തിന്റെ മറ്റൊരു കാരണം. പഞ്ചസാരയും കൊഴുപ്പും മാംസഭക്ഷണങ്ങളും അധികമായ ഒരു ഭക്ഷണചര്യയും ഒപ്പം ശാരീരികായാസക്കുറവുമാണ് പൊണ്ണത്തടിക്കു കാരണം. ഉയരത്തിനനുസരിച്ച ശരീരഭാരം നിലനിര്‍ത്തിയാല്‍ പ്രശ്‌നം ഏറെക്കുറെ ഒഴിവാക്കാം. ശരീരഭാരം ഒരുകിലോഗ്രാം കൂടുമ്പോള്‍ മൂന്നു കിലോ മീറ്റര്‍ നീളത്തിലാണ് പുതിയ രക്തധമനികളുണ്ടാകുന്നത്. അപ്പോള്‍ 10 കിലോഗ്രാം അധികശരീരഭാരമുള്ളവരില്‍ 30 കിലോമീറ്റര്‍ ദൂരത്തില്‍ രക്തം പമ്പ് ചെയ്യേണ്ടിവരുന്ന പാവം ഹൃദയത്തിന്റെ ജോലിഭാരം കൂടുകയും ക്രമേണ ഇത് രക്തസമ്മര്‍ദത്തിന് കാരണമാവുകയും ചെയ്യുന്നു.

ചെറുപ്പത്തിലേ ശ്രദ്ധ തുടങ്ങണം

വാര്‍ധക്യത്തിലെ മാത്രം പ്രശ്‌നമല്ല രക്തസമ്മര്‍ദം. 3035 വയസ്സുള്ള യുവാക്കളിലും രക്തസമ്മര്‍ദവും അതിന്റെ സങ്കീര്‍ണതകളും കണ്ടുവരുന്നു. അതിന്റെ വേരുകള്‍ തേടുന്നവര്‍ക്ക് ശൈശവം മുതലേയുള്ള അമിതഭക്ഷണവും അതോടനുബന്ധിച്ചുള്ള പൊണ്ണത്തടിയും ഒരു പ്രധാന കാരണമാണെന്നു മനസ്സിലാക്കാന്‍ കഴിയും. അമിതഭക്ഷണവും പൊണ്ണത്തടിയും മറ്റനേകം ജീവിതസമ്മര്‍ദങ്ങളും കാരണം അമേരിക്കയിലെ 1520 ശതമാനം കുട്ടികളും ഭാവിയില്‍ രക്തസമ്മര്‍ദത്തിനിരയാകുവാന്‍ സാധ്യതയുള്ളവരാണെന്ന് അവിടെ നടത്തിയ പഠനങ്ങള്‍ കാണിക്കുന്നു.

കുടുംബാസൂത്രണം കൊണ്ട് ചെറിയ കുടുംബമെന്ന ലക്ഷ്യം നമ്മള്‍ നേടിയതോടൊപ്പം പൊണ്ണത്തടി നമ്മുടെ കുട്ടികള്‍ക്കിടയിലും ഒരു വലിയ പ്രശ്‌നമായിമാറിക്കൊണ്ടിരിക്കുന്നു. ശൈശവത്തില്‍തന്നെ ആഹാരത്തിലുള്‍പ്പെടുത്തുന്ന കൃത്രിമ ഭക്ഷണങ്ങളില്‍ കൊഴുപ്പിന്റെയും സോഡിയത്തിന്റെയും ആധിക്യമുള്ളതിനാല്‍ ഭാവിയിലെ രക്തസമ്മര്‍ദത്തിന് അതു കാരണമാകാം. ശിശുരോഗങ്ങളുടെ കൂട്ടത്തില്‍ രക്തസമ്മര്‍ദം ഉള്‍പ്പെടുത്തിയിട്ടില്ലാത്തതിനാല്‍ ഈ പ്രശ്‌നം എത്ര ഗുരുതരമാണെന്നു മനസ്സിലാക്കാനായിട്ടില്ല.

രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ മരുന്നുകളെ ആശ്രയിക്കേണ്ടി വരുമ്പോള്‍ രക്തത്തിലെ ഗ്ലൂക്കോസ് സോഡിയം, പൊട്ടാസ്യം തുടങ്ങിവയുടേയും കൊഴുപ്പിന്‍േറയും നില കൂടെക്കൂടെ നിര്‍ണയിക്കേണ്ടിവരും. അതുപോലത്തന്നെ മൂത്രം കൂടുതല്‍ പോകാനുള്ള മരുന്നുകള്‍ നല്‍കുമ്പോള്‍ ഒപ്പം, ഇരുമ്പ് കാത്സ്യം തുടങ്ങിയവയുടേയും നഷ്ടം ശരീരത്തിനുണ്ടാകുന്നു. തന്മൂലം രക്തസമ്മര്‍ദം വരാതെ നോക്കുകയും വന്നാല്‍ കഴിയുന്നതും ഭക്ഷണനിയന്ത്രണത്തിലൂടെ രക്തസമ്മര്‍ദം നിയന്ത്രിക്കുന്നതുമാണ് സുരക്ഷിതം.

കൃത്രിമ വിഭവങ്ങള്‍ വേണ്ട

രക്തസമ്മര്‍ദമുള്ളവര്‍ ശീരരഭാരം കര്‍ശനമായി നിയന്ത്രിക്കുകയും വിഭവങ്ങളില്‍ ഏറ്റവും കുറച്ച് ഉപ്പുമാത്രം ഉപയോഗിക്കുകയും ചെയ്യുക. കൊഴുപ്പും പഞ്ചസാരയും അവ ചേര്‍ന്ന വിഭവങ്ങളും വേണ്ടെന്നുവെക്കുക. ഇവ ചേര്‍ന്ന വിഭവങ്ങള്‍ വാങ്ങുകയോ ഉണ്ടാക്കുകയോ ചെയ്യാതിരിക്കുകയാണ് അവ ഒഴിവാക്കാനേറ്റവും പ്രായോഗികമായ മാര്‍ഗം. കൃത്രിമ ഭക്ഷണസാധനങ്ങള്‍ ശിശുക്കളുടെ ആഹാരത്തില്‍നിന്ന് നിശ്ശേഷം ഒഴിവാക്കുക. പകരം വീട്ടില്‍ പാകം ചെയ്ത വിഭവങ്ങള്‍ അവരെ പരിചയപ്പെടുത്തുക. ഹോട്ടലുകളില്‍ പാകം ചെയ്യുന്ന വിഭവങ്ങളില്‍ ഭംഗിക്കും രുചിക്കും വേണ്ടി പലതരം ഭക്ഷ്യസങ്കലനങ്ങള്‍ ചേര്‍ക്കാറുണ്ട്. മോണോ സോഡിയം ഗ്ലൂട്ടമേറ്റ് ആണ് (അജിനോ മോട്ടോ) അവയിലേറ്റവും പ്രധാനം. അതുകൊണ്ട് അത്തരം വിഭവങ്ങള്‍ ഉപയോഗിക്കാതിരിക്കുക.

ഹെല്‍ത്ത് ഫുഡ്‌സ് എന്ന പരസ്യത്തിന്റെ ലേബലില്‍ വരുന്ന പല ഭക്ഷണങ്ങളിലും സോഡിയത്തിന്റെ അംശം കൂടുതലുണ്ടാവും. ബേക്കിങ് സോഡ, സോഡാപ്പൊടി മുതലായവ ഉപയോഗിച്ചുണ്ടാക്കുന്നവയാണ് ഹോട്ടലുകളില്‍നിന്നും വാങ്ങുന്ന ചപ്പാത്തി, പൊറോട്ട മുതലായവ. അവയ്ക്ക് മാര്‍ദവുമുണ്ടാകാനും രുചി കൂട്ടാനും ധാരാളം കൊഴുപ്പുകള്‍ ഉപയോഗിക്കുന്നു. ഉപ്പിലിട്ടവ നിശ്ശേഷം ഒഴിവാക്കുക. ചോക്ലേറ്റ് ഡ്രിങ്ക്‌സ്, ഐസ്‌ക്രീം മുതലായവയില്‍ സോഡിയം അള്‍ജിനേറ്റ് അടങ്ങിയിട്ടുണ്ടാവുമെന്നതിനാല്‍ അവയും ഒഴിവാക്കുക. ഹെല്‍ത്ത് ഫുഡ്‌സ് എന്ന ലേബലില്‍ വരുന്നവയിലെല്ലാം സോഡിയത്തിന്റെ അംശം ഏറെയുണ്ടാവും. റ്റുമാറ്റോ ജ്യോൂസ്, ടിന്നിലടച്ച സസ്യങ്ങളും സൂപ്പുകളും, ഉപ്പിട്ടുണക്കിയ മത്സ്യമുള്‍പ്പെടെയുള്ളവ, പ്രമേഹരോഗികള്‍ക്കുപയോഗിക്കാമെന്ന ലേബലില്‍ വരുന്ന ഉപ്പുള്ള സ്‌നാക്കുകള്‍ , ഹാംബര്‍ഗര്‍, പൊട്ടറ്റോ ചിപ്‌സ് ഇവയെല്ലാം രക്താതിസമ്മര്‍മുള്ളവരും രോഗം ഒഴിവാക്കണമെന്നുള്ളവരും വര്‍ജിക്കേണ്ടതാണ്.

ഇഡ്ഡലിമാവ് വാങ്ങുമ്പോള്‍

നാട്ടുമ്പുറത്തുപോലും ദോശപ്പൊടിയും ദോശമാവും ഇഡ്ഡലിമാവുമൊക്കെ കമ്പോളത്തില്‍ വാങ്ങാന്‍ കിട്ടുമെന്നായിട്ടുണ്ട്. ജോലി കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ ഇതിലൊരു പാക്കറ്റ് വാങ്ങിയാല്‍ ജീവിതം എളുപ്പമായി എന്ന തോന്നല്‍. ഇഡ്ഡലിത്തട്ടില്‍ കോരിയൊഴിച്ചാല്‍ പൂവുപോലെ മൃദുലമായ ഇഡ്ഡലി അല്ലെങ്കില്‍ മയമുള്ള ദോശ.

പക്ഷേ, ഇവയില്‍ പലതിലും ഉല്‍പന്നം ചീത്തയാകാതിരിക്കാനുള്ള രാസപദാര്‍ഥങ്ങളും സോഡിയം ബൈകാര്‍ബണേറ്റും അടങ്ങിയിട്ടുണ്ടാവും. വീട്ടില്‍ മാവ് ആട്ടിയെടുത്തുണ്ടാക്കുന്ന മാവ് പുളിക്കുമ്പോള്‍ അതില്‍ ബി ജീവകങ്ങളുണ്ടാകുന്നു. സോഡപ്പൊടി ചേര്‍ക്കുമ്പോള്‍ ഇത് നശിപ്പിക്കപ്പെടുകയും ഭക്ഷണത്തിലെ സോഡിയത്തിന്റെ അളവ് കൂടുകയും ചെയ്യുന്നു. ഇപ്പോഴത്തെ അണുകുടുംബത്തിനു വേണ്ട ഇഡ്ഡലിമാവും ദോശമാവും ഒരു മിക്‌സിയില്‍ രണ്ടു മിനുട്ടുകൊണ്ട് അരച്ചെടുക്കാവുന്നതേയുള്ളൂ; വൃത്തിയും ഉറപ്പാക്കാം.


മാംസവും ലഹരിയും

സമ്പന്ന രാജ്യങ്ങളിലേയും നമ്മുടെ നാട്ടിലെ സമ്പന്നരുടേയും ഭക്ഷണത്തില്‍ നിത്യേന 250500 ഗ്രാം മാംസഭക്ഷണം അടങ്ങിയിട്ടുണ്ട്. ഇത് പൂരിതകൊഴുപ്പുങ്ങളുടെ അളവ് വളരെ കൂട്ടുകയും പൊണ്ണത്തടിക്കിടയാക്കുകയും ചെയ്യുന്നു. മാംസം ഉപയോഗിക്കുന്നുവെങ്കില്‍ അതിന്റെ അളവ് സമീകൃതാഹാരത്തില്‍ (യമഹമിരലറ റശലി) നിര്‍ദേശിച്ചിരിക്കുന്നത്ര മതിയാകും; ഒരു ചെറിയ തീപ്പെട്ടിയുടെ വലുപ്പത്തിലുള്ള രണ്ടോ മൂന്നോ കഷണമേ ശരിയായ ആരോഗ്യത്തിനാവശ്യമുള്ളൂ.

ലഹരി പാനീയങ്ങളാണ് രക്താതിസമ്മര്‍ദത്തിന് ഒരു പ്രധാന കാരണം. ലഹരിപാനീയങ്ങളുടെ പ്രതിശീര്‍ഷ ഉപഭോഗം ഇന്ത്യയില്‍ ഏറ്റവും കൂടുതലായിരിക്കുന്ന കേരളത്തില്‍ രക്താതിസമ്മര്‍ദമുള്ള രോഗികളുടെ എണ്ണം കൂടാതിരിക്കാന്‍ ന്യായമില്ല.

കഴിക്കാവുന്നവ

വിവിധ ഇനം ഭക്ഷണസാധനങ്ങള്‍ കഴിക്കുക. വൈവിധ്യം വേണമെന്നര്‍ഥം.

നാരുകള്‍ ധാരാളമുള്ള സസ്യങ്ങളും പഴങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക, വാഴപ്പഴം, ആപ്പിള്‍, മുന്തിരിങ്ങ, റോസ് ആപ്പിള്‍, ഇലക്കറികള്‍, പടവലങ്ങ, കക്കിരിക്ക, പയര്‍, വെള്ളരിക്ക, കാബേജ്, പയറുകള്‍, പരിപ്പുകള്‍, വെളുത്തുള്ളി ഇവയൊക്കെ നല്ലതാണ്.

ഫ്രഷ് ആയ പഴ-സസ്യച്ചാറുകളും സസ്യസൂപ്പുകളും കഴിക്കുക. കാരട്ട്, ബീറ്റ് റൂട്ട്, നാരങ്ങ, തണ്ണിമത്തന്‍, വസലക്കീര, നെല്ലിക്ക തുടങ്ങിയവയ്ക്ക് മുന്‍ഗണന.

കറിവേപ്പില, മുരിങ്ങഇല ഇവ അരച്ചു മോരില്‍ കലക്കി കുടിക്കുക.

കഴിയുന്നതും വീട്ടില്‍ പാകം ചെയ്ത ഭക്ഷണസാധനങ്ങള്‍ കഴിക്കുക.

കറിവെച്ച മത്സ്യം, ടര്‍ക്കി, നാടന്‍കോഴി ഇവ മാത്രമേ മാംസഭക്ഷണങ്ങളുടെ കൂട്ടത്തില്‍ ശിപാര്‍ശ ചെയ്തിട്ടുള്ളൂ. അതും വളരെ കുറഞ്ഞ അളവില്‍.

ഒഴിവാക്കേണ്ടവ

ജന്തുജന്യ കൊഴുപ്പുകള്‍, പന്നിയിറച്ചി, മാട്ടിറച്ചി, ചിക്കന്‍ ലിവര്‍, പാലുല്‍പന്നങ്ങള്‍, ഗ്രേവികള്‍, സോസേജ്, സേ്മാക്ക് ചെയ്ത മാംസങ്ങള്‍, ടിന്നിലടച്ച ഭക്ഷണസാധനങ്ങള്‍, വറുത്ത മത്സ്യം.

ഉപ്പ് നിശ്ശേഷം ഒഴിവാക്കുന്നതിനോടൊപ്പം സോഡിയം അടങ്ങിയിട്ടുള്ള 'റെഡി ടു ഈറ്റ്' നിശ്ശേഷം വര്‍ജിക്കുക. ലേബലുകള്‍ ശ്രദ്ധയോടെ വായിച്ച് സോഡ, സോഡിയം, സാള്‍ട്ട് എന്നിങ്ങനെ എഴുതിയിട്ടുള്ള എല്ലാ വിഭവങ്ങളും എം.എസ്.ജി. (അജിനോ മോട്ടോ), ബേക്കിങ് സോഡ, സോഡിയം ഫ്രീ എന്നെഴുതിയിട്ടില്ലാത്ത ടിന്നിലടച്ച ഭക്ഷണങ്ങള്‍, വ്യാവസായിക തോതില്‍ സംസ്‌കരിച്ച വിഭവങ്ങള്‍, മാംസം നേര്‍ക്കാനുപയോഗിക്കുന്ന സാധനങ്ങള്‍ , സോയസോസ്, പൂപ്പല്‍ വിരുദ്ധ പദാര്‍ഥങ്ങളടങ്ങിയ വിഭവങ്ങള്‍ ഇവയെല്ലാം ഒഴിവാക്കണം.

പഞ്ചസാരയ്ക്കു പകരമായി ഉപയോഗിക്കുന്ന ഈക്വല്‍, ന്യൂട്രസ്വീറ്റ് തുടങ്ങിയ കൃത്രിമ മധുരങ്ങള്‍ ഒഴിവാക്കുക. ഇവയിലടങ്ങിയിരിക്കുന്ന ഫീനെയില്‍ അലനൈന്‍ പെട്ടെന്ന് ബി.പി. കൂട്ടാം.

ശീതളപാനീയങ്ങള്‍, കാപ്പി, ചായ, ഫാസ്റ്റ് ഫുഡ്‌സ് ഇവ ഒഴിവാക്കുക.


വെളിച്ചെണ്ണ മതി, മറ്റ് എണ്ണകള്‍ വേണ്ട

കഴിഞ്ഞ മുപ്പത് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ ഭക്ഷണചര്യയിലേക്കു കടന്നുവന്ന കൊഴുപ്പിന്റെ പ്രകൃതവും അളവും പഠനവിധേയമാക്കിയാല്‍ രക്താതിസമ്മര്‍ദത്തിന്റെ കാരണം വ്യക്തമാകും

വീട്ടില്‍ത്തന്നെ ഉണക്കിയ കൊപ്രയില്‍ നിന്നെടുക്കുന്ന ശുദ്ധമായ, കണ്ണീര്‍പോലെ തെളിഞ്ഞ വെളിച്ചെണ്ണയ്ക്കു പകരം പല എണ്ണകളും നമ്മുടെ ആഹാരത്തിലേക്ക് കടന്നുവന്നു. ആദ്യം അവ സമ്പന്നരുടെ ഇടയില്‍, പിന്നീട് സാധാരണക്കാരനും അതില്‍ പങ്കു ചേര്‍ന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്നും വിരമിച്ച ഒരു മെഡിസിന്‍ പ്രൊഫസറുടെ അഭിപ്രായത്തില്‍ വെളിച്ചെണ്ണയെ പാചകത്തില്‍നിന്ന് ഒഴിവാക്കിയതിനുശേഷമാണ് അവിടെ രക്തസമ്മര്‍ദസംബന്ധമായ രോഗങ്ങള്‍ വര്‍ധിച്ചത് എന്നാണ്. ഇപ്പോള്‍ പാംഓയില്‍ വെളിച്ചെണ്ണയ്ക്കു പകരവും, അതില്‍ മായം ചേര്‍ക്കാനും ധാരാളമായി ഉപയോഗിച്ചുവരുന്നു.

അതുപോലെതന്നെ നമ്മുടെ സാമ്പത്തികനിലവാരം മെച്ചപ്പെടുന്തോറും ഭക്ഷണത്തില്‍ ഏറുന്ന ഒരേയൊരു പോഷകഘടകം കൊഴുപ്പാണ്. നാട്ടുമ്പുറങ്ങളില്‍പോലും എണ്ണപ്പലഹാരങ്ങള്‍ കവറുകളിലാക്കി വില്‍ക്കുന്ന കടകള്‍ ധാരാളമുണ്ട്; ഓഫീസുകളില്‍ വന്ന് പലഹാരം വില്‍ക്കുന്നവരും കുറവല്ല. ഇവര്‍ പലഹാരമുണ്ടാക്കാനുപയോഗിക്കുന്നത് എന്തെണ്ണയാണെന്നു ഉപഭോക്താവിന്നറിയില്ല. പലപ്രാവശ്യം ഒരേ എണ്ണയില്‍ത്തന്നെ പലഹാരങ്ങളുണ്ടാക്കുമ്പോള്‍, രക്തധമനികളുടെ ഇലാസ്റ്റിസിറ്റി നഷ്ടപ്പെടുത്തി അവയെ കട്ടിയാക്കുന്ന അക്രൊലിന്‍ എന്ന രാസവസ്തു എണ്ണയിലുണ്ടാകുന്നു. രക്തസമ്മര്‍ദത്തിന് ഒരു കാരണമിതാണ്. അതുകൊണ്ട് ഇവയൊക്കെ ഒഴിവാക്കി, ഭക്ഷണം ചിട്ടപ്പെടുത്തിയാല്‍ കഴിക്കുന്ന കൊഴുപ്പിന്റെ അളവ് കുറയ്ക്കാന്‍ കഴിയും.


സസ്യഭക്ഷണത്തിന്റെ മേന്മ

രക്തസമ്മര്‍ദം കുറയ്ക്കാനും ഒഴിവാക്കാനും സസ്യഭക്ഷണങ്ങളും പഴവര്‍ഗങ്ങളും കൂടുതല്‍ ഉപയോഗിക്കുക എന്നതാണ് സാര്‍വലൗകികമായി അംഗീകരിച്ചിട്ടുള്ള ഒരു ഭക്ഷ്യക്രമം. അവയില്‍ രക്തസമ്മര്‍ദം കുറയ്ക്കാനുള്ള നാരുകള്‍ ധാരാളമുണ്ടെന്നുമാത്രമല്ല, രക്തസമ്മര്‍ദമുള്ളവര്‍ക്കാവശ്യമായ പൊട്ടാസ്യവും കൂടുതലുണ്ട്. മരുന്നുകൊണ്ടെന്നതുപോലെ ആഹാരനിയന്ത്രണംകൊണ്ടും രക്തസമ്മര്‍ദം കുറയ്ക്കാമെന്ന് ജപ്പാനിലെയും അമേരിക്കയിലെയും ഗവേഷകര്‍ തങ്ങളുടെ പഠനത്തിലൂടെ തെളിയിക്കുകയുണ്ടായി. പഴങ്ങള്‍, പച്ചക്കറികള്‍, തവിടുകളയാത്ത ധാന്യങ്ങള്‍ കൊഴുപ്പ് നീക്കിയ ക്ഷീരോല്‍പ്പന്നങ്ങള്‍ എന്നിവ ധാരാളമായി ഉപയോഗിക്കാനാണ് ഇവര്‍ ശുപാര്‍ശ ചെയ്യുന്നത്. ഇത്തരം ഭക്ഷണം ഉപയോഗിക്കുകയും ഉപ്പു കുറയ്ക്കുകയും ചെയ്താല്‍ രക്തസമ്മര്‍ദത്തിന് കാര്യമായ കുറവു വരുന്നു. കൂടാതെ ഇത്തരം ഭക്ഷണം കഴിക്കുന്നവരില്‍ പ്രായമേറുന്തോറും രക്തസമ്മര്‍ദം കൂടുന്ന പ്രവണത കാണുന്നതുമില്ല. സസ്യഭുക്കുകളില്‍ രക്തസമ്മര്‍ദം കുറഞ്ഞിരിക്കുന്നതിന്റെ കാരണവും ഇതാണ്.

എന്നാല്‍ ഇവരില്‍ പാലും പാലുല്‍പന്നങ്ങലും കൂടുതല്‍ കഴിക്കുന്നവരുടെ സ്ഥിതി വ്യത്യസ്തമാണ്. മുരിങ്ങയില, കറിവേപ്പില തുടങ്ങി എല്ലാ ഇലക്കറികളും രക്തസമ്മര്‍ദം കുറയ്ക്കുമെന്നു കണ്ടിട്ടുണ്ട്. ഇവയിലടങ്ങിയിരിക്കുന്ന നാരും കരോട്ടിനും രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്നു. കൂടുതല്‍ സോഡിയവും ജലവും വിസര്‍ജിക്കാന്‍ സഹായിക്കുന്ന സസ്യങ്ങള്‍ ഈ മാര്‍ഗത്തിലൂടെയാണ് രക്തസമ്മര്‍ദം നിയന്ത്രിക്കുന്നതെന്നാണ് ജപ്പാനില്‍ നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

വെളുത്തുള്ളി കഴിക്കൂ, പച്ചയ്ക്ക്

രക്തത്തിലെ കൊളസ്‌ട്രോളും പഞ്ചസാരയും കുറയ്ക്കാന്‍ ശക്തിയുള്ള വെളുത്തുള്ളി രക്തസമ്മര്‍ദവും കുറയ്ക്കുന്നു.

വെളുത്തുള്ളി പച്ചയ്ക്ക് കഴിക്കുന്നതാണ് ഏറ്റവും പ്രയോജനകരം. പാകം ചെയ്യുമ്പോള്‍ അതിന്റെ ഗന്ധവും ഔഷധവീര്യവും കുറയുന്നു. തേങ്ങ, കറിവേപ്പില, വറ്റല്‍മുളക്, വെളുത്തുള്ളി, ഇഞ്ചി, ഉപ്പ് (ആവശ്യമെങ്കില്‍) ഇവ ഒന്നിച്ച് ചേര്‍ത്തരച്ചെടുക്കുന്ന ചമ്മന്തിയാണ് ഇതിന് ഏറ്റവും പ്രയോജനകരം. 
വെളുത്തുള്ളി തടസ്സമില്ലാതെ രക്തചംക്രമണത്തെ സഹായിക്കുന്നു എന്നു ബി.സി. 3000ാമാണ്ടില്‍ ചരകനും ബി.സി. 400ല്‍ ഹിപ്പോക്രാറ്റസും അഭിപ്രായപ്പെടുകയുണ്ടായി. 1973ല്‍ ജപ്പാനിലെ ശാസ്ത്രജ്ഞര്‍ വെളുത്തുള്ളി കൊളസ്‌ട്രോള്‍ കുറയ്ക്കുമെന്നും കണ്ടെത്തി. വെളുത്തുള്ളിയിലുള്ള അലിസിന്‍ എന്ന സംയുക്തത്തില്‍നിന്നുണ്ടാകുന്ന ഒരു അണ്‍സാച്ചുറേറ്റഡ് വോളിസള്‍ഫൈഡ് ആണ് ഇതിനു കാരണമെന്നനുമാനിക്കുന്നു. ഉലുവയും രക്തസമ്മര്‍ദം കുറയ്ക്കുന്നു.

ജീവകം ബി

രക്തസമ്മര്‍ദംകൊണ്ടുണ്ടാകുന്ന സങ്കീര്‍ണതകള്‍ തടയാന്‍ ബി ജീവകങ്ങള്‍ക്ക് കഴിയുമെന്നു കണ്ടിട്ടുണ്ട്. സ്‌ട്രോക്കിനു കാരണമായി പറയുന്ന, രക്തത്തിലെ ഒരു അമിനോ ആസിഡായ പ്ലാസ്മ ഹോമോസിസ്റ്റിന്‍ കുറയ്ക്കാന്‍ ബി ഗ്രൂപ്പില്‍പ്പെട്ട ജീവകങ്ങള്‍ക്ക് പ്രത്യേകിച്ച് ഫോളിക് ആസിഡിനു കഴിയും. ജീവകം ഇയും ഇതില്‍ പ്രാധാന്യമര്‍ഹിക്കുന്നു.

അമേരിക്കന്‍ മാതൃക

യുവാക്കളില്‍ കാണുന്ന ഉയര്‍ന്ന രക്തസമ്മര്‍ദത്തേയും ഹൃദ്രോഗത്തെയും തടയാന്‍ അമേരിക്ക ആവിഷ്‌കരിച്ച ബോധവല്‍ക്കരണ പരിപാടി വലിയ വിജയമായി എന്നു മാത്രമല്ല തൊണ്ണൂറുകളില്‍ അമേരിക്കയിലെ വലിയൊരു പ്രശ്‌നമായിരുന്ന രോഗത്തെ നിയന്ത്രിക്കാന്‍ സാധിക്കുകയും ചെയ്തു. നിരന്തരമായ പൊതുജനാരോഗ്യ വിദ്യാഭ്യാസംകൊണ്ടാണിത് സംഭവിച്ചത്. ഭക്ഷണത്തില്‍ എണ്ണയും കൊഴുപ്പും കുറയ്ക്കുക, സാലഡ് നിത്യേന ഒരു ശീലമാക്കുക, നിത്യേന ഉപയോഗിക്കുന്ന ഉപ്പ് രണ്ടു ഗ്രാമായി കുറയ്ക്കുക, പുകവലി നിര്‍ത്തുക, കൃത്യമായി വ്യായാമം ചെയ്യുക, ശരീരഭാരം ഉയരത്തിനൊത്തതായി നിലനിര്‍ത്തുക, 35 വയസ്സിനു ശേഷം കൂടെക്കൂടെ രക്തസമ്മര്‍ദം അളക്കുക, യോഗയിലൂടേയും ധ്യാനത്തിലുടേയും ദൈനംദിന ജീവിതസമ്മര്‍ദങ്ങള്‍ക്ക് അവധി നല്‍കുക തുടങ്ങിയവയായിരുന്നു അവരുടെ പദ്ധതി. അവ നമുക്കും പരിശോധിച്ചുനോക്കാവുന്നതാണ്.

കെമ്പ്‌നര്‍ ഡയറ്റ്

രക്തസമ്മര്‍ദം ചികിത്സിക്കുമ്പോള്‍ വേണ്ട ഭക്ഷണത്തില്‍ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് കെമ്പ്‌നര്‍ ഡയറ്റ്. ജര്‍മന്‍കാരനായ വാള്‍ട്ടര്‍ കെമ്പ്‌നര്‍ എന്ന വൃക്കരോഗ വിദഗ്ദ്ധ ന്‍ 1930ല്‍ നിര്‍ദേശിച്ച കെമ്പ്‌നര്‍ ഡയറ്റ്, അന്നു പരീക്ഷിച്ചവരിലെല്ലാംതന്നെ അത്ഭുതകരങ്ങളായ മാറ്റങ്ങളുണ്ടാക്കി; പ്രമേഹരോഗത്തിന് ശമനം; വൃക്കരോഗങ്ങള്‍ക്ക് നിയന്ത്രണം; ദുര്‍മേദസ്സിന് പ്രതിവിധി. സമൂഹത്തിലെ ഉന്നതരായ പലരുടേയും ഡയറ്റ് അതായി; അവരെല്ലാം അതിന്റെ പ്രോക്താക്കളുമായി.

ഗുരുതരമായ രക്താതിസമ്മര്‍ദത്തില്‍ ഇപ്പോഴും കെമ്പ്‌നര്‍ ഡയറ്റ് പ്രയോഗിച്ചുവരുന്നു. ഈ ആഹാരചര്യയില്‍ നിന്ന് 2000 കലോറി ഊര്‍ജം, 5 ഗ്രാം കൊഴുപ്പ്, 20 ഗ്രാം മത്സ്യം, 150 മില്ലിഗ്രാം സോഡിയം എന്നിവ ലഭിക്കുന്നു. ചോറ് വെള്ളത്തിലോ പഴച്ചാറിലോ വേവിച്ചെടുക്കുന്നു. പാചകത്തിന് ഉപ്പ് ഉപയോഗിക്കുന്നില്ല. കുടിക്കുന്ന വെള്ളത്തിന്റെ അളവ് 7501000 മില്ലിലിറ്ററില്‍ കൂടരുത്; വെള്ളത്തിനു പകരം പഴച്ചാറായാല്‍ നന്ന്. ജീവകം സി ഒഴികെ മേറ്റ്ല്ലാ ജീവകങ്ങളും ലവണങ്ങളും പ്രത്യേകമായി നല്‍കണം. ഈ അറിവുകളുടെ പശ്ചാത്തലത്തില്‍ 1999ല്‍ ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയില്‍ നടന്ന പഠനം പരാമര്‍ശമര്‍ഹിക്കുന്നു.

സസ്യങ്ങളും പഴങ്ങളും ധാരാളമായി ഭക്ഷണത്തിലുള്‍പ്പെടുത്തുമ്പോള്‍ മരുന്നുകളുപയോഗിക്കുമ്പോഴുണ്ടാകുന്ന തോതില്‍തന്നെ രക്തസമ്മര്‍ദം കുറയുന്നു എന്നാണ് കണ്ടെത്തിയത്.

ധാരാളം സസ്യങ്ങള്‍ എന്നാലെന്തെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. 2000 കലോറി ഊര്‍ജം നല്‍കുന്ന ഭക്ഷണത്തില്‍ നാലര കപ്പ് സസ്യങ്ങളും പഴങ്ങളും പയറുവര്‍ഗങ്ങളും അണ്ടിപ്പരിപ്പുകളും അടങ്ങിയിരിക്കണം. ഇത് ശരീരത്തിനാവശ്യമായ പൊട്ടാസ്യവും മഗ്നീഷ്യവും നാരുകളും നല്‍കുന്നു. ഇത്തരമൊരു ഭക്ഷണത്തില്‍ 4500 മില്ലിഗ്രാം പൊട്ടാസ്യം ലഭിക്കുമെന്നും അതാണ് പ്രധാനമായും രക്തസമ്മര്‍ദത്തെ കുറയ്ക്കുന്നതെന്നുമാണ് പഠിതാക്കളുടെ അഭിപ്രായം. ഹാര്‍വാഡ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് ഇതേപോലൊരു പഠനം നടത്തിയിരുന്നു. ഫലം ഇതുമായി സാമ്യമുള്ളതാ

മൃഗങ്ങളിലെ ആന്റിബയോട്ടിക് ഉപയോഗം മനുഷ്യരെ ബാധിക്കുന്നു

ആന്റി ബയോട്ടിക് പ്രതിരോധം വൈദ്യശാസ്ത്രരംഗത്ത് ഇന്ന് ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന വിഷയമാണ്. അടുത്തിടെ പുറത്തുവന്ന കണക്കുപ്രകാരം അമേരിക്കയില്‍ വിറ്റഴിയുന്ന ആന്റി ബയോട്ടിക്കുകളില്‍ 20ശതമാനം മാത്രമേ മനുഷ്യരെ ചികിത്സിക്കാനായി ഉപയോഗിക്കുന്നുള്ളൂ. ബാക്കിയുള്ളവ കാലികള്‍ക്കും കോഴികള്‍ക്കും നല്‍കുന്നു. ഇവയില്‍ ടെട്രാസൈക്ലിന്‍ പ്രതിവര്‍ഷം 40 ലക്ഷം കിലോഗ്രാമാണ് മൃഗങ്ങളില്‍ ഉപയോഗിക്കുന്നത്. പെന്‍സിലിന്‍ ആറു കി. ഗ്രാമും. പകര്‍ച്ചവ്യാധികളില്‍നിന്ന് കാലികളെയും കോഴികളെയും രക്ഷിക്കാനും വേഗത്തില്‍വളരാനുമാണ് ആന്റി ബയോട്ടിക്കുകള്‍ ഇത്ര വ്യാപകമായി മൃഗങ്ങള്‍ക്ക് നല്‍കുന്നത്. 

1950 കളിലാണ് കര്‍ഷകര്‍ വ്യാപകമായി മൃഗങ്ങള്‍ക്ക് ആന്റി ബയോട്ടിക് നല്‍കാന്‍ തുടങ്ങിയത്. ഇന്ത്യയില്‍ കുറേക്കാലത്തിനുശേഷമാണ് ഈ രീതി പിന്തുടരാന്‍ തുടങ്ങയിത്. എന്നാല്‍ അമേരിക്കയില്‍ എഫ്.ഡി.എ. (ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍) യെപ്പോലുള്ള ഒരു സര്‍ക്കാര്‍ സംവിധാനം നിരന്തരമായി ഇക്കാര്യം നിരീക്ഷിക്കാനും മുന്നറിയിപ്പ് നല്‍കാനുമുണ്ട് എന്നത് ശ്രദ്ധേയമാണ്. ഇന്ത്യയില്‍ ഇങ്ങനെ ഫലപ്രദമായൊരു സംവിധാനമില്ല. 

1977-ല്‍ എഫ്.ഡി.എ. മൃഗങ്ങളിലെ അനാവശ്യ ആന്റി ബയോട്ടിക് ഉപയോഗം അവസാനിപ്പിക്കേണ്ടതാണെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇനിയും ഇതുതുടര്‍ന്നാല്‍ അത് തീന്‍മേശയിലെ ദുരന്തമാകുമെന്നായിരുന്നു ഉപദേശം. കഴിഞ്ഞദിവസം നല്‍കിയ മറ്റൊരു നിര്‍ദേശത്തില്‍ രോഗം വരുന്നത് തടയാന്‍ ആന്റി ബയോട്ടിക്കുകള്‍ നല്‍കുന്നത് നിരുത്സാഹപ്പെടുത്തണമെന്നായിരുന്നു മുന്നറിയിപ്പ്. 

ശക്തിയുള്ളവന്‍ അതിജീവിക്കുമെന്ന സിദ്ധാന്തമാണ് ആന്റി ബയോട്ടിക് പ്രതിരോധത്തിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ബാക്ടീരിയയുടെ നിലനില്‍പ്പിനെ ബാധിക്കുന്ന പ്രവര്‍ത്തനങ്ങളെയാണ് ആന്റി ബയോട്ടിക് തകര്‍ക്കുന്നത്. ഇതോടെ അവ നശിക്കുകയും അതുവഴി പെരുകുന്നത് തടയുകയും ചെയ്യുന്നു. എന്നാല്‍ ഇത്തരം മരുന്നുകളെ പ്രതിരോധിക്കുന്നവ അസാധ്യമാംവിധം പെറ്റുപെരുകുകയും അത്തരം ഇനങ്ങളുടെ വന്‍സംഘത്തെ സൃഷ്ടിക്കുകയും ചെയ്യുന്നു. 

ഇക്കാരണത്താലാണ് ആന്റി ബയോട്ടിക് പ്രതിരോധം ലോകമെമ്പാടും ഒരു ആരോഗ്യപ്രശ്‌നമായി മാറിക്കൊണ്ടിരിക്കുന്നത്. ആന്റി ബയോട്ടിക്കുകളെ പ്രതിരോധിക്കാന്‍ ശേഷിനേടിയ ബാക്ടീരിയകള്‍ ജനങ്ങളെ ഗുരുതരമായ രോഗാവസ്ഥയിലേക്ക് നയിക്കും. ഇത് ചികിത്സിച്ച് ഭേദമാക്കാനും ബുദ്ധിമുട്ടാകും. അമേരിക്കയില്‍ മാത്രം പ്രതിവര്‍ഷം ഒരു ലക്ഷം കോടി രൂപയാണ് ആന്റി ബയോട്ടിക് പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യരംഗത്തുവരുന്ന അധികച്ചെലവ്. 

മൃഗങ്ങളുടെ തീറ്റയിലും വെള്ളത്തിലും കലര്‍ത്തിയാണ് ആന്റി ബയോട്ടിക്കുകള്‍ കൊടുക്കുന്നത്. ഇതിനെ എതിര്‍ക്കുന്നവര്‍ മൃഗങ്ങളില്‍ മരുന്നിനെ പ്രതിരോധിച്ചു മുന്നേറുന്നു . ബാക്ടീരിയകള്‍ മനുഷ്യനിലും വ്യാപകമാകുന്നതായി ചൂണ്ടിക്കാണിക്കുന്നു. സാല്‍മൊനെല്ല, സ്റ്റഫൈലോകോക്കസ് ബാക്ടീരിയകള്‍ മനുഷ്യനില്‍ വ്യാപകമാകുന്നത് ഇതിനുദാഹരണമാണ്. കാമ്പിലോബാക്ടര്‍ സമാനമായ മറ്റൊരു ബാക്ടീരിയയാണ്. ഇറച്ചി തിന്നുമ്പോള്‍ മാത്രമല്ല ഫാമുകളില്‍ ജോലിചെയ്യുമ്പോഴും ഇത്തരം ബാക്ടീരിയകള്‍ പകരുമെന്നാണ് കണ്ടെത്തല്‍.

എന്നാല്‍ ഇവയുടെ ഗുണനിലവാരം പരിശോധിക്കാനോ, ഫാമുകളെ നിരീക്ഷിക്കാനോ ഫലപ്രദമായ ഒരു സംവിധാനവുമില്ല. ഉള്ള സംവിധാനങ്ങള്‍ക്ക് ആധുനിക സൗകര്യങ്ങളോ വേണ്ടത്ര ജീവനക്കാരോ ഇല്ല. ഇക്കാര്യത്തില്‍ ഗൗരവമുള്ള ഒരു സമീപനം അധികൃതര്‍ കൈക്കൊള്ളുന്നില്ലെങ്കില്‍ ആരോഗ്യരംഗത്തും അതുവഴി സാമ്പത്തികരംഗത്തും കനത്ത പ്രത്യാഘാതമുണ്ടായേക്കും. 

നഷ്ടമാവുന്ന ഭക്ഷ്യസംസ്‌കാരം

കേരളത്തിലെ കാലാവസ്ഥയ്ക്കും അന്തരീക്ഷത്തിനും യോജിച്ച ഒരു ഭക്ഷ്യസംസ്‌കാരം നമുക്കുണ്ടായിരുന്നു. എന്നാല്‍, വിദേശസംസ്‌കാരത്തെ എന്നും മാതൃകയായി സ്വീകരിക്കുന്ന നാം ആരോഗ്യകരമായ തനതു ഭക്ഷണശൈലി പാടേ മറന്നിരിക്കുന്നു. ഉന്മേഷം ലഭിക്കുവാന്‍ കുടിക്കുന്ന കട്ടന്‍കാപ്പി, കട്ടന്‍ചായ പതിവ് കേരളത്തിലുണ്ടായിരുന്നില്ല.

തണുത്തവെള്ളമോ, മോരുംവെള്ളമോ ആണ് പൂര്‍വികര്‍ ക്ഷീണമകറ്റാന്‍ കുടിച്ചിരുന്നത്. സദ്യയ്ക്ക് വിളമ്പുന്ന ക്രമം നോക്കൂ. ശരീര പോഷകങ്ങളായ മധുരം, പുളി, ഉപ്പ് എന്നീ രസങ്ങളുള്ള ഭക്ഷണങ്ങള്‍ ക്രമത്തില്‍വിളമ്പി അവസാനത്തില്‍ ദഹനം വഴിപോലെ നടക്കുവാന്‍ മോരുകൂട്ടി ഊണുകഴിക്കുകയും ചെയ്യുന്നു. ദഹനത്തെ വര്‍ധിപ്പിക്കുന്ന നെയ് ഉപയോഗിച്ചാണ് ഊണ് കഴിക്കാന്‍ ആരംഭിക്കുന്നത്.

എന്നാല്‍, ഇന്ന് നാം ആദ്യം കഴിക്കുക ദഹനശക്തിയെ കുറയ്ക്കുന്ന സൂപ്പാണ്. പിന്നീട് തീക്ഷ്ണമായ മസാലകള്‍ ചേര്‍ന്നതായ ഒട്ടനവധി വിഭവങ്ങളും. ബേക്കറി, പേസ്റ്ററി വിഭവങ്ങളും ഫാസ്റ്റ്ഫുഡും ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറുമ്പോള്‍ നമുക്ക് നഷ്ടമാവുന്നത് ആരോഗ്യപൂര്‍ണമായ തലമുറയെയാണ്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ ഹൃദ്രോഗം മൂലം അകാലത്തില്‍ പൊലിഞ്ഞുപോയ യുവതലമുറയുടെ കണക്കുകള്‍ തന്നെ ഉദാഹരണം. കൊളസ്‌ട്രോളും പ്രമേഹവും അസിഡിറ്റിയുമായി ജീവിച്ചുമുന്നേറുന്നവര്‍ വേറെയും.

ഭക്ഷണം ഏതുപ്രകാരം

ഓരോരുത്തരും ദഹനശേഷിയനുസരിച്ച് അമിതമാവാതെയും വിരുദ്ധമാവാതെയും പോഷകാംശമുള്ള ഭക്ഷണ പദാര്‍ഥങ്ങളാണ് കഴിക്കേണ്ടത്. ന്യൂട്രീഷ്യന്‍ എന്ന വാക്കുതന്നെ മാറിടത്തില്‍നിന്ന് വലിച്ചുകുടിക്കുക എന്നര്‍ഥംവരുന്ന ന്യൂട്രിക്കസ് എന്ന ഗ്രീക്കുപദത്തില്‍ നിന്നുണ്ടായതാണ്.

അമൃതിനു തുല്യമായ മുലപ്പാല്‍ ശിശുവിന് എന്നപോലെ പോഷകസമ്പുഷ്ടമായ ആഹാരം ഊര്‍ജത്തിന്റെ ഉറവിടമാണ്. നല്ലഭക്ഷണം കഴിക്കണം എന്നത് വാസ്തവം തന്നെ. എന്നാല്‍, അതു രുചിയുടെ അടിസ്ഥാനത്തിലല്ല നിര്‍ണയിക്കപ്പെടേണ്ടത്. മറിച്ച് ഭക്ഷണത്തിലെ ഔഷധഗുണങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരിക്കണം.

ആയുര്‍വേദം അനുശാസിക്കുന്നത് നേരത്തേ കഴിച്ചിരുന്ന ആഹാരം ദഹിക്കുന്നതുവരെ മറ്റൊന്നും കഴിക്കരുത് എന്നാണ്. എന്നാല്‍, ആഹാരം ദഹിച്ചു എന്ന് നാം എങ്ങനെ മനസ്സിലാക്കും. മുന്‍പ് കഴിച്ച ആഹാരത്തിന്റെ രുചിയോ ഗന്ധമോ ഇല്ലാത്ത തികട്ടലുണ്ടാവുക, ശരീരത്തിന് ലഘുത്വം തോന്നുക, മലമൂത്രങ്ങള്‍ യഥാവിധി വിസര്‍ജിക്കുക, മനസ്സ് സ്വസ്ഥമാവുക തുടങ്ങിയവയാണ് ആഹാരം ദഹിച്ചതിന്റെ ലക്ഷണങ്ങള്‍.

ആമാശയത്തിന്റെ പകുതിഭാഗം ആഹാരംകൊണ്ടും കാല്‍ഭാഗം വെള്ളംകൊണ്ടും നിറയ്ക്കണമെന്നും ബാക്കിവരുന്ന കാല്‍ഭാഗം ഒഴിച്ചിടണം എന്നുമാണ് ശാസ്ത്രവിധി. ആഹാരത്തോടൊപ്പം വെള്ളം കുടിക്കുമ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്. ചെറുചൂടുള്ള വെള്ളമാണ് കുടിക്കേണ്ടത്. അമിതവണ്ണമുള്ളവര്‍ ഭക്ഷണത്തിന് മുന്‍പ് കുറച്ചുവെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കുമെന്നതിനാല്‍ ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും. ദേഹപുഷ്ടി വേണ്ടവര്‍ ആഹാരത്തിനുശേഷം വെള്ളം കുടിക്കണം

ദാഹത്തിന് ചെറുചൂടോടുകൂടിയ തിളപ്പിച്ച വെള്ളം, ഇളനീര്‍, പഴച്ചാറുകള്‍, പച്ചക്കറി സൂപ്പുകള്‍, വെള്ളം ചേര്‍ത്ത് കാച്ചിയ ചെറുചൂടുള്ള പാല്, മോര് എന്നിവയൊക്കെ ഉപയോഗിക്കേണ്ടതാണ്.

ഭക്ഷണം എത്രമാത്രം

ദഹനശക്തിയും ദേഹപ്രകൃതിയും കാലാവസ്ഥയും അനുസരിച്ചുവേണം ഭക്ഷണത്തിന്റെ അളവ് നിശ്ചയിക്കേണ്ടത്. ഉദാഹരണമായി അമിതവണ്ണമുള്ളവര്‍ മേദസ്സിനെ വര്‍ധിപ്പിക്കുന്നതായ മധുരപലഹാരങ്ങള്‍, പുളിപ്പിച്ചുണ്ടാക്കുന്ന സാധനങ്ങള്‍, ഐസ്‌ക്രീം, നെയ്യ്, പാല്, തൈര്, ഉഴുന്ന് എന്നിവ അല്പം മാത്രമായിട്ടേ ഉപയോഗിക്കാവൂ. അവര്‍ തേന്‍, ഗോതമ്പ്, മുതിര, ചെറുപയര്‍, കയ്പുരസവും ചവര്‍പ്പുരസവുമുള്ള പച്ചക്കറികള്‍, കുരുമുളക്, പഴയ ധാന്യങ്ങള്‍, മോര്, നെല്ലിക്ക എന്നിവ ഉപയോഗിക്കുന്നത് ശരീരഭാരത്തെ കുറയ്ക്കാന്‍ സഹായിക്കും.

പഴവര്‍ഗങ്ങള്‍ തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്. നേന്ത്രപ്പഴം, മാങ്ങ, സപ്പോട്ട, ചക്ക, മുന്തിരി, ഈന്തപ്പഴം തുടങ്ങിയവ എല്ലാം ശരീരഭാരം വര്‍ധിപ്പിക്കുന്നപക്ഷം കൂടുതല്‍ മധുരമുള്ളവയുമാണ്. ഇവയുടെ അധികം ഉപയോഗം അമിതവണ്ണമുള്ളവര്‍ക്ക് പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ വരുത്തിവെച്ചേക്കും. എന്നാല്‍ ആപ്പിള്‍, ഓറഞ്ച്, പപ്പായ, പേരയ്ക്ക എന്നീ ഫലങ്ങള്‍ എല്ലാവര്‍ക്കും ഉപയോഗിക്കാവുന്നതാണ്.

മെലിഞ്ഞ ശരീരപ്രകൃതിക്കാര്‍ ശരീരപുഷ്ടി ഉണ്ടാക്കുവാനായി നെയ്യ്, പാല്‍, മാംസരസം (സൂപ്പ്) എന്നിവ ദഹനത്തിനനുസരിച്ച് കൂടുതലായി ഉപയോഗിക്കുന്നത് ഉചിതമായിരിക്കും.

തെറ്റായ ഭക്ഷണശൈലികള്‍

ആയുര്‍വേദത്തില്‍ തെറ്റായ ഭക്ഷണശീലങ്ങളെ പ്രത്യേകമായി എടുത്തുപറയുന്നു. സമശനം, അത്യശനം, അമാത്രാശനം, വിഷമാശനം, വിരുദ്ധാഹാരഭോജനം എന്നിവയാണ് പ്രധാനമായിട്ടുള്ളവ.
സമശനം: ഹിതമായ ഭക്ഷണത്തെയും അഹിതമായ ഭക്ഷണത്തെയും കലര്‍ത്തിഭക്ഷിച്ച് ശീലിക്കുന്നത്.
അത്യശനം: ഭക്ഷിച്ചതിനു മീതെ ഭക്ഷിക്കുന്നതാണ്.
അമാത്രാശനം: യുക്തമായ അളവില്‍ കൂടുതലോ കുറവായോ ഭക്ഷിക്കുന്നത്.
വിഷമാശനം: പ്രത്യേക നിഷ്‌കര്‍ഷയൊന്നുമില്ലാതെ ചിലപ്പോള്‍ സാധാരണ കഴിക്കുന്ന സമയത്തിന് മുന്‍പായും ചിലപ്പോള്‍ അധികമായി വൈകിയും ഭക്ഷിക്കുന്നതിനെ വിഷമാശനം എന്നു പറയുന്നു.

വിരുദ്ധാഹാരം: ആഹാരപദാര്‍ഥങ്ങളെ കൂട്ടിച്ചേര്‍ക്കുമ്പോഴോ പാകപ്പെടുത്തുമ്പോഴോ ഉണ്ടാകുന്ന വൈരുധ്യം പലപ്പോഴും ശരീരത്തിന് ദ്രോഹമായിത്തീരുന്നു. വിരുദ്ധമായ ചേരുവകള്‍ ശരീരത്തില്‍ ഒരുതരം വിഷാംശത്തെ ഉണ്ടാക്കുകയും കാലക്രമേണ ത്വഗ്രോഗങ്ങള്‍, വാതരക്തം തുടങ്ങിയ നിരവധി രോഗങ്ങള്‍ക്ക് കാരണമായിത്തീരുകയും ചെയ്യുന്നു.


ഒഴിവാക്കേണ്ട വിരുദ്ധാഹാരങ്ങള്‍


* മത്സ്യത്തിന്റെ കൂടെ ഉഴുന്ന്, പാല്, തേന്‍, മോര് തുടങ്ങിയവ ഭക്ഷിക്കുന്നത്.
* പുളിരസമുള്ള പദാര്‍ഥങ്ങളും പാലും ചേര്‍ത്ത് സേവിക്കുന്നത്.
* പച്ചക്കറികള്‍ കഴിച്ചയുടനെ പാല് കഴിക്കുന്നത്.
* കോഴിയിറച്ചിയും തൈരും ചേര്‍ത്ത് കഴിക്കുന്നത്.
* മോരോ തൈരോ വാഴപ്പഴത്തോടുചേര്‍ത്ത് ഉപയോഗിക്കുന്നത്.
* തേനും നെയ്യും സമമായി ചേര്‍ത്തുപയോഗിക്കുന്നത്.

ശരീരത്തെ താങ്ങിനിര്‍ത്തുന്ന മൂന്ന് തൂണുകളാണ് ആഹാരം, നിദ്ര, അബ്രഹ്മചര്യം എന്നിവ.


വേവിച്ച പച്ചക്കറികള്‍ക്ക് കൂടുതല്‍ പോഷക മൂല്യം.



പച്ചക്കറികള്‍ പച്ചയ്ക്കു തിന്നുന്നതാണ്‌ നല്ലത്‌ എന്നാണ്‌ ഇതുവരെ നാം ധരിച്ചുവെച്ചിരുന്നത്.എന്നാല്‍ വേവിക്കുമ്പോഴാണ് പച്ചക്കറികളിലെ പോഷകമൂല്യം ഏറുന്നതെന്നാണ് ഇറ്റലിയിലെ ഒരുസംഘം ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.ഇറ്റലിയില്‍ പ്രചാരത്തിലുള്ള മൂന്നുതരം പാചക രീതികളാണ്‌ പഠന വിധേയമാക്കിയത്‌. തിളപ്പിക്കുക, ആവി കയറ്റുക, വറക്കുക. കാരറ്റും ബ്രോക്കോളിയുമാണ്‌ പഠനത്തിനായി തിരഞ്ഞെടുത്തത്‌. തിളപ്പിച്ചപ്പോഴും ആവി കയറ്റിയപ്പോഴും പച്ചക്കറികളിലെ പോഷക മൂല്യം വര്‍ദ്ധിച്ചതായി കണ്ടെത്തി. അവയിലെ ആന്റി ഓക്സിഡന്റുകള്‍ നഷ്ടപ്പെടുന്നില്ല എന്നും എന്നാല്‍ വറുക്കുന്നതു മൂലം ഇവ നഷ്ടപ്പെടുന്നതായും കണ്ടെത്തി. ബ്രോക്കോളി ആവിയില്‍ വേവിച്ചപ്പോള്‍ അതിലടങ്ങിയ ഗൂക്കോ സൈനോലേറ്റ്സിണ്റ്റെ അളവു വര്‍ദ്ധിച്ചതായി കണ്ടെത്തി. ഇത്‌ കാന്‍സറിനെ പ്രതിരോധിക്കാന്‍ ഏറെ സഹായകമാണ്‌. ഓരോ പച്ചക്കറിക്കും ഓരോ പാചക രീതി അവലംബിക്കുക വഴി അവയുടെ പോഷക മൂല്യം നഷ്ടപ്പെടാതെ സൂക്ഷിക്കാമെന്നാണ് ഇവരുടെ പഠനം വെളിപ്പെടുത്തുന്നത്.

Thursday, 29 December 2011

ഫസ്റ്റ് എയിഡ്


ഫസ്റ്റ് എയിഡ് അഥവാ പ്രഥമ ശുഷ്രൂഷ എന്നത് പെട്ടെന്ന് ഒരു അസുഖമോ, അപകടമോ വരൂമ്പോള്‍ നല്‍കേണ്ട ശുശ്രൂഷയാണ് എന്ന് ഒറ്റ വാക്കില്‍ പറയാം. പ്രഥമ ശുശ്രൂഷ നല്‍കാന്‍ ഡോക്ടര്‍ തന്നെ വേണമെന്നില്ല. പ്രഥമ ശുശ്രൂഷയില്‍ പരിശീലനം നേടിയ ആര്‍ക്കും ചെയ്യാവുന്നതേ ഉള്ളൂ ഇത്. വിദേശ രാജ്യങ്ങളില്‍ എല്ലാം സാധാരണ ജനങ്ങള്‍ക്കും പ്രഥമ ശുശ്രൂഷയില്‍ പരിശീലനം നല്‍കാറുണ്ട്. എന്നാല്‍ നമ്മുടെ നാട്ടില്‍ ഫസ്റ്റ്  എയിഡ് എന്നു പറയുമ്പോള്‍ പെട്ടെന്ന് മനസ്സില്‍ വരുന്ന ചിത്രം ബസിലും മറ്റും കാണുന്ന ഒരു ബോക്സാണ്. പ്രഥമ ശുശ്രൂഷ വളരെ പ്രധാനപ്പെട്ടതാണ്. ശരിയായ പ്രഥമ ശുശ്രൂഷ നല്‍കുന്നത് വഴി അപകടത്തില്‍ പെട്ടിരിക്കുന്ന ഒരാളുടെ ജീവന്‍ ഒരു പരിധി വരെ രക്ഷിക്കാന്‍ സാധിക്കുന്നു.
ലക്ഷ്യങ്ങള്‍
ഫസ്റ്റ്  എയിഡിന്റെ ലക്ഷ്യങ്ങളെ പ്രധാനമായും മൂന്നായി തിരിക്കാം
ജീവന്‍ രക്ഷിക്കുക: 
ഫസ്റ്റ് എയിഡിന്റെ പ്രധാന ലക്ഷ്യം ഒരാളുടെ ജീവന്‍ രക്ഷിക്കുക എന്നതാണ്. ഇങ്ങനെ ഫസ്റ്റ്  എയിഡ് നല്‍കുന്നത് വഴി പെട്ടെന്നുണ്ടാവുന്ന ഒരു അസുഖത്തില്‍ നിന്നോ അപകടത്തില്‍ നിന്നോ രോഗിയെ രക്ഷിക്കാന്‍ സാധിക്കുന്നു.
കൂടുതല്‍ അപകടം വരാതെ നോക്കുക.
അസുഖം ഭേദമാവാനുള്ള നടപടികള്‍ നോക്കുക
അത്യാഹിതം സംഭവിക്കുമ്പോള്‍ എന്തൊക്കെ ചെയ്യണം എന്നതിനെ കുറിച്ച് ഫസ്റ്റ്  എയിഡ് നിര്‍ദ്ദേശിക്കുന്ന ചില കാര്യങ്ങള്‍ ഉണ്ട്. ഇവ ഫസ്റ്റ്  എയിഡിന്റെ എബിസി (Airway, Breathing, Circulation) എന്നറിയപ്പെടുന്നു. ഇതില്‍ ആദ്യം ശ്വാസമൊക്കെ സാധാരണ ഗതിയിലാണോ എന്ന് നോക്കലാണ് ചെയ്യുന്നത്. കാരണം ശ്വാസ തടസ്സം ഉണ്ടാവുക എന്നുള്ളത് ജീവന് ഭീഷണിയായിട്ടുള്ള അവസ്ഥയാണ്. അതു കൊണ്ട് ശ്വാസത്തിന് എന്തെങ്കിലും പ്രശ്നം തോന്നുകയാണെങ്കില്‍ ഫസ്റ്റ്  എയിഡില്‍ പ്രാവീണ്യമുള്ള ആള്‍ കൃത്രിമ ശ്വാസം നല്‍കലാണ് അടുത്ത പടി.
ഓരോ അത്യാഹിത ഘട്ടങ്ങള്‍ വരുമ്പോളും നല്‍കേണ്ട ഫസ്റ്റ്  എയിഡുകളില്‍ വ്യത്യാസമുണ്ട്. അവയില്‍ ചിലത് ഇവിടെ സൂചിപ്പിക്കുന്നു.
മൃഗങ്ങളില്‍ നിന്നുള്ള ആക്രമണം
വളര്‍ത്തോമനകളായ പട്ടിയില്‍ നിന്നോ പൂച്ചയില്‍ നിന്നോ ആണ് അധികവും കടിയും മാന്തും ഏല്‍ക്കുന്നത്. പൂച്ചയുടെ കടിയില്‍ നിന്നാണ് അണു ബാധ ഏല്‍ക്കാനുള്ള സാദ്ധ്യത കൂടുതല്‍ എന്നാണെങ്കിലും, പട്ടിയുടെ കടിയാണ് അധികവും ഏല്‍ക്കേണ്ടി വരുന്നത്. എന്നാല്‍ ഗ്രാമ പ്രദേശങ്ങളിലും മറ്റും കുരങ്ങുകളുടെയും മറ്റ് വന്യ മൃഗങ്ങളുടെയും ആക്രമണങ്ങള്‍ ഉണ്ടായേക്കാം. അത്തരം ആക്രമണങ്ങള്‍ ഉണ്ടാവുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
1. ചെറിയ മുറിവുകള്‍ക്ക്-
വെള്ളവും സോപ്പും ഉപയോഗിച്ച് മുറിവ് നന്നായി കഴുകുക. അണു ബാധ ഉണ്ടാവുന്നത് തടയുന്നതിന് വേണ്ടി ബാന്‍ഡേജ് കൊണ്ട് മുറിവ് കെട്ടി വെക്കുക.
2. ആഴത്തിലുള്ള മുറിവുകള്‍ക്ക്-
മൃഗങ്ങളില്‍ നിന്ന് എന്തെങ്കിലും ആഴത്തിലുള്ള മുറിവ് സംഭവിക്കുകയും, രക്തം കുറേ വാര്‍ന്നു പോവുകയും ഒക്കെ ചെയ്യുന്ന ഒരു അവസ്ഥ ഉണ്ടാവുകയാണെങ്കില്‍ വൃത്തിയുള്ള ഒരു ഉണങ്ങിയ തുണി ഉപയോഗിച്ച് നല്ല ശക്തിയോടെ മുറിവില്‍ അമര്‍ത്തുക. കൂടുതല്‍ രക്തം വാര്‍ന്നു പോവുന്നത് തടയുന്നതിന് വേണ്ടിയാണിത്. എന്നിട്ട് എത്രയും പെട്ടെന്ന് ഡോക്ടറെ കാണണം.
3. അതു പോലെ മുറിവില്‍ എന്തെങ്കിലും ചുവപ്പു നിറം കാണുകയോ, നീര് കാണുകയോ, ശക്തമായ വേദന അനുഭവപ്പെടുകയോ, എന്തെങ്കിലും വേദന അനുഭവപ്പെടുകയോ ഒക്കെ ചെയ്താല്‍ എത്രയും പെട്ടെന്ന് ഡോക്ടറെ കാണണം.
4. പേവിഷ ബാധ ഏറ്റിട്ടുണ്ട് എന്ന് സംശയം തോന്നിയാലും ഡോക്ടറെ പെട്ടെന്ന് കാണണം.
പൊള്ളല്‍
പൊള്ളലിനു നല്‍കുന്ന ഫസ്റ്റ് എയിഡ് രണ്ടു തരത്തില്‍ ഉണ്ട്. ചെറിയ പൊള്ളലുകള്‍ക്ക് നല്‍കുന്ന ഫസ്റ്റ്  എയിഡും, വലിയ പൊള്ളലുകള്‍ക്ക് നല്‍കുന്ന ഫസ്റ്റ്  എയിഡും.
ചെറിയ പൊള്ളലുകള്‍ക്ക് നല്‍കുന്ന ഫസ്റ്റ് എയിഡ്
1. പൊള്ളല്‍ തണുപ്പിക്കാന്‍ നോക്കുക. വേദന ഒന്നു കുറയുന്നത് വരെ മുറിവിലൂടെ വെള്ളമൊഴിക്കുക. ഇങ്ങനെ വെള്ളമൊഴിച്ച് തണുപ്പിക്കുന്നത് വഴി മുറിവേറ്റ ഭാഗം പൊള്ളച്ച് വരാതെ ഇരിക്കുന്നു. പൊള്ളിയിരിക്കുന്ന ഭാഗത്ത് ഒരിക്കലും ഐസ് വെക്കരുത്.
2. പൊള്ളിയിരിക്കുന്ന ഭാഗത്ത് ബാന്‍ഡേജ് മാത്രം ഉപയോഗിച്ച് അത്ര മുറുക്കമില്ലാതെ കെട്ടുക. മുറുക്കി കെട്ടിയാല്‍ കാറ്റ് അധികം കിട്ടാത്ത അവസ്ഥ ഉണ്ടാവുന്നു. ഇങ്ങനെ ബാന്‍ഡേജ് കെട്ടുന്നത് വഴി പൊള്ളലേറ്റ ഭാഗത്ത് കാറ്റ് അധികം തട്ടാതെ ഇരിക്കുന്നു. വേദന കുറയുന്നതിനും ഇത് സഹായിക്കുന്നു.
3. ഏതെങ്കിലും വേദന സംഹാരി കഴിക്കുക. എല്ലാ മരുന്നു കടകളിലും ഇത് ലഭിക്കുന്നു. എന്നാല്‍ ആസ്പിരിന്‍ പോലെയുള്ള ഗുളികകള്‍ കുട്ടികള്‍ക്കും, കൌമാര പ്രായക്കാര്‍ക്കും കൊടുക്കാതിരിക്കുക.
4. പൊള്ളലേല്‍ക്കുമ്പോള്‍ ഉണ്ടാവുന്ന കുമിളകള്‍ പൊട്ടിക്കാതിരിക്കുക. കാരണം ഇത് അണു ബാധയുണ്ടാവുന്നതിന് കാരണമാകുന്നു.
വലിയ പൊള്ളലുകള്‍
വലിയ പൊള്ളലുകള്‍ ഉണ്ടായാല്‍ എത്രയും പെട്ടെന്ന് വൈദ്യ സഹായം ആവശ്യപ്പെടുക. വൈദ്യ സഹായം ലഭിക്കുന്നത് വരെ ചെയ്യേണ്ട കാര്യങ്ങള്‍
1. പൊള്ളലേറ്റ വസ്ത്രം മാറ്റരുത്. പൊള്ളലേല്‍ക്കാന്‍ ഇടയാകുന്ന സാഹചര്യങ്ങളില്‍ നിന്നും, സിഗരറ്റ് പോലുള്ളവയില്‍ നിന്നും, ചൂടില്‍ നിന്നും എല്ലാം മാറ്റി നിര്‍ത്തുക
2. വലിയ പൊള്ളലുകളാണെങ്കില്‍ ഒരു കാരണവശാലും വെള്ളം ഉപയോഗിക്കരുത്. കാരണം ഇങ്ങനെ ചെയ്യുന്നത് ഷോക്കുണ്ടാക്കാന്‍ കാരണമാകുന്നു.
3. പൊള്ളലേറ്റ ആള്‍ക്ക് ജീവന്‍ ഉണ്ട് എന്നുറപ്പു വരുത്തുക. നെഞ്ചിടിപ്പും, ശ്വാസ ഗതിയും, ചലനങ്ങളും എല്ലാം സാധാരണ നിലയില്‍ അല്ലേ എന്നുറപ്പു വരുത്തുക.
4.വൃത്തിയായ ഒരു ബാന്‍ഡേജ് ഉപയോഗിച്ച് പൊള്ളലേറ്റ ഭാഗം മറച്ചു വെക്കുക. ബാന്‍ഡേജ് ഇല്ലെങ്കില്‍ വൃത്തിയുള്ള നനഞ്ഞ തുണിയോ ടവ്വലോ ഉപയോഗിക്കാം.
വിഷ ബാധ
എങ്ങനെയെങ്കിലും ഒരാള്‍ക്ക് വിഷ ബാധയേറ്റിട്ടുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് ഡോക്ടറെ കാണണം. വൈദ്യ സഹായം ലഭിക്കുന്നത് വരെ ചെയ്യേണ്ട കാര്യങ്ങള്‍
1. ഒരാളിപ്പോള്‍ വിഷ വാതകങ്ങളായ കാര്‍ബണ്‍ മോണോക്സൈഡ് പോലുള്ളവ ഏല്‍ക്കേണ്ടി വന്നാല്‍, നല്ല ശുദ്ധമായ കാറ്റു കിട്ടുന്ന സ്ഥലത്ത് കൊണ്ടു പോവുക
2. ഒരാളുടെ വസ്ത്രത്തിലോ, ചര്‍മ്മത്തിലോ, കണ്ണിലോ വിഷം എങ്ങനെയെങ്കിലും വീണാല്‍ വസ്ത്രം ഉടനടി മാറ്റുക. ചര്‍മ്മമോ, കൈയ്യോ നല്ല തണുത്ത വെള്ളത്തില്‍ കഴുകുക. ഇത് വിഷത്തിന്റെ അവശേഷിപ്പുകള്‍ നീക്കം ചെയ്യുന്നതിന് സഹായിക്കുന്നു.
3, ഒരാള്‍ വിഷം കഴിച്ചിട്ടുണ്ടെങ്കില്‍, ഛര്‍ദ്ദിപ്പിക്ക്ാന്‍ ശ്രമിക്കണം. വയറില്‍ നിന്നും വിഷത്തിന്റെ അംശങ്ങളെ നീക്കം ചെയ്യുന്നതിന് വേണ്ടിയാണിത്. എത്രയും പെട്ടെന്ന് ഡോക്ടറെ കാണുകയും വേണം
ഫസ്റ്റ് എയിഡില്‍ ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങള്‍
വീട്ടില്‍ ഒരു ഫസ്റ്റ്  എയിഡ് കിറ്റ് ഉണ്ട് എന്നുറപ്പു വരുത്തുക. ഇതില്‍ അത്യാവശ്യ മരുന്നുകളും ബാന്‍ഡേജും എല്ലാം കരുതണം
ഫസ്റ്റ്  എയിഡ് കിറ്റും, എല്ലാ മരുന്നുകളും കുട്ടികള്‍ക്ക് എടുക്കാന്‍ പാകത്തില്‍ വെക്കരുത്.
ഫസ്റ്റ്  എയിഡ് നല്‍കാന്‍ പോവുന്നതിന് മുമ്പ് നിങ്ങളെ ശ്രദ്ധിക്കാനും മറക്കരുത്. ആവശ്യമുള്ള അവസരങ്ങളില്‍ കൈയ്യില്‍ ഗ്ളൌസിടാന്‍ ശ്രദ്ധിക്കണം. നിങ്ങളും വൃത്തിയായി ഇരിക്കുക. ഇല്ലെങ്കില്‍ നിങ്ങളില്‍ നിന്നും അണുബാധയേറ്റേക്കാം.
രോഗിയുടെ പള്‍സും, രക്തയോട്ടവും ഒക്കെ സാധാരണ നിലയിലാണോ എന്നുറപ്പു വരുത്തുക. രക്തസ്രാവമോ, വിഷം ഉള്ളില്‍ ചെല്ലുകയോ ഒക്കെ ചെയ്തിട്ടുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് പ്രവര്‍ത്തിക്കണം. കാരണം ഓരോ നിമിഷവും വിലപ്പെട്ടതാണ്.
ഡോക്ടറെ വിളിക്കുമ്പോള്‍ തന്നെ രോഗിയുടെ അവസ്ഥ പറയുക. ഡോക്ടര്‍ അഥവാ ആമ്പുലന്‍സ് വരുന്നത് വരെ എന്തൊക്കെ ചെയ്യണം എന്ന് ചോദിച്ച് മനസ്സിലാക്കുക
മനസ്സ് ശാന്തമാക്കി വെക്കുക. രോഗിക്ക് മാനസിക പിന്തുണ നല്‍കുക